Friday, March 29, 2024

കാളമന  ചെപ്പേടുകൾ: ചരിത്രം നോവലാകുമ്പോൾ 

ഴിഞ്ഞ ഇരുന്നൂറു വര്‍ഷത്തെ, കൃത്യമായി പറഞ്ഞാല്‍ ക്രി.വ. 1809 മുതല്‍ 2009 വരെയുള്ള ചരിത്രത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ നോവല്‍. ക്രി.വ. 1341-ല്‍ ഉണ്ടായ കാറ്റിലും മഴയിലും മാറിപ്പോയ ഭൂപ്രകൃതിയെ പരാമര്‍ശിച്ചുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. അതില്‍ മുപ്പതടി ആഴത്തില്‍ മൂടിപ്പോയ മുച്ചിരിപ്പട്ടണവുമുണ്ട്. അതു പശ്ചാത്തലമാക്കിക്കൊണ്ടാണ് ഈ നോവല്‍ മുന്നേറുന്നത്. ഇരുന്നൂറു വര്‍ഷക്കാലയളവില്‍ മുന്നാക്കവും പിന്നാക്കവും മാറിമാറി സഞ്ചരിച്ചുകൊണ്ട് പതിമ്മൂന്ന് അദ്ധ്യായങ്ങള്‍ വീതമുള്ള നാലു ഭാഗങ്ങളായി പടര്‍ന്നുകിടക്കുകയാണ് ‘കാളമന ചെപ്പേടുകള്‍’.
പശ്ചാത്തലം ഇതാണ്: പാലിയത്തെ ഗോവിന്ദനച്ചന്റെ പടയാളികളിലൊരാളായ കണ്ണന്‍നായരുടെ പലായനം വേണ്മനാടുള്ള കാളമനയിലേക്കായിരുന്നു. കാളമന കായലിനോട് ചേര്‍ന്നുള്ള മനക്കാരുടെ സ്ഥലത്ത് കണ്ണന്‍നായര്‍ ജീവിതത്തിന്റെ മേല്‍ക്കൂര മേഞ്ഞു. തുടര്‍ന്ന് നോവല്‍ വികാസം പ്രാപിക്കുന്നത് പടയാളിയുടെ കാര്യസ്ഥനായുള്ള ചുവടുമാറ്റത്തിലൂടെയും പുതിയ തലമുറയുടെ വളര്‍ച്ചയിലൂടെയുമാണ്. അതോടൊപ്പം സംഭവിക്കുന്ന സാമൂഹികമാറ്റങ്ങളിലൂടെയും അമ്പാട്ട് വീട്ടുകാര്‍ കാളമന പറമ്പുകാരായി മാറുന്നതിലൂടെയുമാണ്. ആ നാലു തലമുറകളിലെട കഥാപാത്രങ്ങളുടെ പ്രണയവും നൈരാശ്യങ്ങളും ജീവിതവ്യഥകളും നോവലിസ്റ്റ് അതീവസൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കണ്ണന്‍നായര്‍ വശം പാലിയത്തച്ചന്‍ കാളമന നമ്പൂതിരിക്ക് കൊടുത്തയച്ച ഓലയെഴുത്ത് കാളമന ചെപ്പേടുകളായി സിദ്ധാര്‍ത്ഥനിലേക്ക് എത്തിച്ചേരുകയാണ്. ആ തിരിച്ചറിവ് അയാളിലുണ്ടാക്കുന്ന പടയാളിയുടെ ആവേശം കളരിമുദ്രകളോടെയും ചുവടുവെയ്പുകളോടെയുമാണ് നോവലില്‍  വിവരിക്കപ്പെടുന്നത്. ഉമ്മത്തിന്‍തുരുത്തില്‍ അമ്പാട്ട് വീടിന്റെ പരിണാമങ്ങളും ജീവിതങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും പ്രതിസന്ധികൡലൂടെയുമുള്ള സഞ്ചാരത്തില്‍ മാടശ്ശേരി വീട്ടുകാരായി പരിണാമം പ്രാപിക്കുന്നതും കയ്യൊതുക്കത്തോടെ സന്നിവേശിക്കപ്പെടുന്നു. വീറുറ്റ പ്രണയജീവിതത്തിലേക്ക് അരണ്ട വെളിച്ചത്തിലൂടെ കയറിവന്ന സാറയേപ്പോലെ വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ നോവലിനെ സമ്പന്നമാക്കുന്നുണ്ട്.
 സുരേന്ദ്രന്‍ മങ്ങാട്ട് കൃതഹസ്തനായ എഴുത്തുകാരനാണ്. ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചില ചെറുകഥകള്‍ മാത്രമേ ഇതുവരെ ഞാന്‍ വായിച്ചിരുന്നുള്ളൂ. എഴുത്തിന്റെ മേന്മ അതില്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നോവലെഴുത്ത്, പ്രത്യേകിച്ചും അത് ചരിത്രം ചേര്‍ത്തിട്ടാവുമ്പോള്‍ ഒട്ടും എളുപ്പമല്ല. ആ വഴിക്കുള്ള സുരേന്ദ്രന്‍ മങ്ങാട്ടിന്റെ ഈ മുന്നേറ്റം എന്തുകൊണ്ടും ശ്ലാഘനീയമാണ്.
ഉള്‍ക്കൃഷ്ടമായ ഈ നോവലിനെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ടാണെങ്കിലും ഒന്നു പരിചയപ്പെടുത്താന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.
                                                                       കുറിപ്പ് : അഷ്ടമൂർത്തി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles