Thursday, April 25, 2024

ആത്മഹത്യ വിഷയമാക്കിയ രണ്ടു ഗ്രന്ഥങ്ങൾ : മലയാളി എന്തിനു മരിക്കണം ? 

സങ്കീർണമായ ആത്മഹത്യാ പരിസരങ്ങൾ 
കഴിഞ്ഞ കുറച്ചുനാളുകളിലെ മാധ്യമവാര്‍ത്തകളില്‍ ആത്മഹത്യാവാര്‍ത്തകളുടെ വലിയ പെരുപ്പമാണുണ്ടായിരിക്കുന്നത്. കുടുംബമൊത്തുമുള്ള ആത്മഹത്യയും മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ഒക്കെ കൂടിക്കൊണ്ടിരിക്കുകയാണ്. കോവിഡും അതിനെ തുടര്‍ന്നുണ്ടായ അടച്ചിടലും തീര്‍ച്ചയായും ആത്മഹത്യാനിരക്ക് കൂടുന്നതിന് കാരണമായിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ആത്മഹത്യാനിരക്ക് പൊതുനിരക്കില്‍ നിന്നും ഏറെ ഉയര്‍ന്നുനില്‍ക്കുന്നുവെന്നുതന്നെയാണ്. ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയും അരക്ഷിതാവസ്ഥയും കുറെപ്പേരെയെങ്കിലും മരണം തെരഞ്ഞെടുക്കാന്‍ പ്രേരണയായെങ്കില്‍, അടച്ചിടലിനെ തുടര്‍ന്നുണ്ടായ മാനസികവിഭ്രാന്തി, അസുഖബാധയെ തുടര്‍ന്നുണ്ടായ മാനസികവിഭ്രാന്തിയും ഒറ്റപ്പെടലുമെല്ലാം ആത്മഹത്യചെയ്യാന്‍ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്. കോവിഡ്‌സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെങ്കിലും, ജീവിതസാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും സാമ്പത്തികസ്ഥിതിയുമെല്ലാം പൂര്‍വസ്ഥിതിയിലെത്താന്‍ ഒരുപാട് കാലം വേണ്ടിവരുമെന്നതാണ് സത്യം. കോവിഡിനു ശേഷം ഏകദേശം ഒരു വര്‍ഷത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോള്‍, ആദ്യദിനം സ്‌കൂളില്‍ പോയി വന്ന ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത സങ്കീര്‍ണ്ണമായ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നു. കോവിഡ്കാലത്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അടച്ചിടലും അതിനെ തുടര്‍ന്നുള്ള ഒറ്റപ്പെടലും താങ്ങാനാവാത്ത മാനസികവാസ്ഥയിലാണ് നമ്മുടെ കുട്ടികള്‍ വളരുന്നതെന്ന ഗുരുതരമായ സന്ദേശമല്ലേ ഇത് പറയുന്നത്. മലയാളി എന്തിനു മരിക്കണം – സിബി മാത്യൂസ്
മലയാളി ഇങ്ങനെ മരിക്കണോ ?

കേരളം എന്തുകൊണ്ട് ആത്മഹത്യാനിരക്കില്‍ മുന്‍പന്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നുവെന്ന് സിബി മാത്യൂസിന്റെ മലയാളി ഇങ്ങനെ മരിക്കണോ എന്ന ഗ്രന്ഥം സൂക്ഷ്മമായി പഠനവിധേയമാക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദശകങ്ങളുടെ കണക്കുകള്‍ നിരത്തി ഇതര സംസ്ഥാനങ്ങളുമായി താരതമ്യപഠനം നടത്തി നമ്മുടെ സവിശേഷസാഹചര്യങ്ങളെ വിലയിരുത്തുന്നുണ്ട് അദ്ദേഹം. മലയാളിയുടെ കുടുംബസാഹചര്യങ്ങളില്‍ വന്ന പരിവര്‍ത്തനം വലിയൊരു ഗതിമാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള പരിവര്‍ത്തനം ആത്മഹത്യാപ്രവണതയെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നുള്ളത് കാണാതിരിക്കാനാവില്ല. മലയാളിയുടെ വര്‍ദ്ധിച്ച ഉപഭോഗാസക്തിയും കാല്പനികവും അപ്രായോഗികവുമായ സ്വപ്നങ്ങളുമെല്ലാം ആത്മഹത്യയെ സാര്‍വത്രികമാക്കുന്നതിന് കാരണമായിട്ടുണ്ട്. ഒരു പഠനഗ്രന്ഥമാണെങ്കിലും സാധാരണ അക്കാദമിക് പുസ്തകങ്ങളുടെ ഒരു സമീപനമല്ല സിബി മാത്യൂസ് ഈ അന്വേഷണത്തില്‍ അവലംബിച്ചിരിക്കുന്നത്. വൈകാരികതയെ മുന്‍നിര്‍ത്തി, അദ്ദേഹത്തിന്റെ പോലീസ്ജീവിതകാലത്തെ നിരവധി സംഭവങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ് ഈ പുസ്തകം പറയുന്നത്. തന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്നതിന് മാത്രമേ സിബി മാത്യൂസ് ഇതര അക്കാദമിക് പഠനങ്ങളെ ആശ്രയിക്കുന്നുള്ളൂ. ആത്മഹത്യ ഗുരുതരമായൊരു പ്രതിസന്ധിയായി നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നൊരു കാലത്ത്, പ്രത്യേകിച്ച് കോവിഡ്പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യാമെന്നൊക്കെയുള്ള ചര്‍ച്ചകള്‍ വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ സിബി മാത്യൂസിന്റെ മലയാളി ഇങ്ങനെ മരിക്കണോ എന്ന പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്.

അകലങ്ങളിൽ അലിഞ്ഞു പോയവർ 

എങ്ങനെയാണ് ആത്മഹത്യ ഉണ്ടാകുന്നത്? ആത്മഹത്യയുടെ പൊതുരീതികളും പ്രവണതകളും എന്താണ്, ഇത്രമാത്രം പഠനങ്ങളും ബോധവത്ക്കരണം ഉണ്ടായിട്ടും അഭ്യസ്തവിദ്യര്‍ ഏറെയുള്ള കേരളത്തില്‍ എന്തുകൊണ്ടാണ് ആത്മഹത്യാനിരക്ക് ഉയര്‍ന്നിരിക്കുന്നത് എന്നുതുടങ്ങി നിരവധി ചോദ്യങ്ങള്‍ ഈ പുസ്തകം അഭിമുഖീകരിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ മാനസികസമ്മര്‍ദ്ദങ്ങളോ

സാമ്പത്തികക്ലേശങ്ങളോ രോഗബാധയോ ഇല്ലാതെതന്നെ എത്രയോ പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ചെറിയ ചെറിയ കാരണങ്ങളായിരിക്കും പലപ്പോഴും ഇതിനുപിന്നില്‍. പരിഹരിക്കാനാവുന്ന ചെറിയ ഉത്കണ്ഠകളോ തെറ്റിദ്ധാരണകളോ ആശങ്കയോ ഒക്കെയായിരിക്കാം ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. ഒരു ചെറിയ ആശയവിനിമയം കൊണ്ടുമാത്രം പരിഹരിക്കാവുന്ന ഒരു വിഷയം ആത്മഹത്യയിലേക്ക് എത്തിക്കുന്നതില്‍ നമ്മുടെ ഇന്നത്തെ സാമൂഹികജീവിതത്തിനും വലിയ പങ്കുണ്ട്. പരസ്പരം പങ്കുവെയ്ക്കുന്ന പ്രവണത ഇന്നത്തെ ജീവിതത്തിന്

അന്യമാണ്. ഇത്തരം നിരവധി അപടകരമായ ആത്മഹത്യാസാധ്യതകളെ സിബി മാത്യൂസിന്റെ ഈ പുസ്തകം ചര്‍ച്ചചെയ്യുന്നുണ്ട്. അകലങ്ങളിൽ അലിഞ്ഞു പോയവർ – ഒരു മനോരോഗ വിദഗ്ദ്ധന്റെ യാത്രകൾ .

ജീവിതം ആത്മഹത്യക്ക് എറിഞ്ഞുകൊടുക്കാന്‍ വിധിക്കപ്പെട്ട ഇരുണ്ട ജീവിതങ്ങളിലൂടെ ഒരു എഴുത്തുകാരന്റെ മനസ്സോടെ ഒരു മനോരോഗവിദഗ്ധന്‍

നടത്തിയ യാത്രകളുടെ ബാക്കിപത്രമാണ് അകലങ്ങളില്‍ അലിഞ്ഞുപോയവര്‍ എന്ന കഥാസമാഹാരം. ആത്മഹത്യ പ്രമേയമായി വരുന്ന കഥകളിലൂടെ സങ്കീര്‍ണ്ണമായ ആത്മഹത്യാപരിസരങ്ങളെ അവതരിപ്പിക്കുകയാണ് ഡോ.എന്‍.സുബ്രഹ്മണ്യന്‍ ഈ പുസ്തകത്തിലൂടെ. ഒരാള്‍ എപ്പോഴാണ് ആത്മഹത്യ തെരഞ്ഞെടുക്കുന്നത്? ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടാവുന്നതാണോ? എന്നിങ്ങനെആത്മഹത്യ ഉണ്ടായകാലം മുതല്‍ക്കുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് മനഃശാസ്ത്രപരമായ ദൃഷ്ടിയിലൂടെയുള്ള ഈ കഥകളുടെ ഊന്നല്‍. ക്ലിനിക് രംഗത്തും അല്ലാതെയുമുള്ള പരിചയസമ്പത്ത് ഈ പുസ്തകത്തെ ആധികാരികമാക്കുന്നു.

ആത്മഹത്യ സാമൂഹികമായൊരു വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഈ രണ്ട് പുസ്തകങ്ങള്‍ക്കും വലിയൊരു ഇടപെടല്‍ നടത്തുന്നതിനാവും. ആത്മഹത്യാസജ്ജരാകുന്ന മനസ്സുകളെ അറിയാനും ആത്മഹത്യാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിനും കഴിയുന്നൊരു വായനയാണ് ഈ പുസ്തകങ്ങള്‍. ആത്മഹത്യാവാസനയെ മഹത്വ വത്ക്കരിക്കുകയോ കാല്പനികവത്ക്കരിച്ച് സൗന്ദര്യമണിയിക്കുകയോ ചെയ്യുന്നുവെന്ന പഴികേള്‍ക്കപ്പെടുന്ന സാഹിത്യത്തില്‍ നിന്നും അതിനെ പ്രതിരോധിക്കുന്ന കൃതികളുമുണ്ടെന്ന് സാധൂകരിക്കുക കൂടിയാണ് ഈ പുസ്തകങ്ങള്‍.

എഴുത്ത് : സുനീഷ്

Buy : https://greenbooksindia.com/health/Akalangalil-Alinjupoyavar

Buy : https://greenbooksindia.com/essays-study/malayali-ingane-marikkano

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles