ഏകാധിപതിയുടെ അവസാന രാത്രി (നോവൽ)
യാസ്മിനാ ഖാദ്രാ വിവർത്തനം: കെ.സതീഷ്.
നക്ഷത്രങ്ങൾ കലഹിച്ച സിർത്തിൻ്റെ ആകാശം.![](https://portal.greenbooksindia.com/wp-content/uploads/2021/02/EKADHIPATHI-700x1000-1-210x300.jpg)
ഒരു ദരിദ്ര രാജ്യമായിരുന്ന ലിബിയയെ ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ നാടാക്കി മാറ്റിയ മുഅമ്മർ ഗദ്ദാഫി മൺമറഞ്ഞിട്ട് ഒരു ദശകത്തോടടുക്കുന്നു.
2011 ഒക്ടോബർ 20 നാണ് ജന്മനാടായ സിർത്തിൽ ദേശീയ പരിവർത്തന സേനയുടെ വെടിയേറ്റ് അദ്ദേഹം മരിച്ചുവീണത്.
മരണത്തിനു മുമ്പ് ഏതോ വീട്ടുമുറ്റത്ത് ഒരു കറുത്ത കൊടി പാറിക്കളിച്ചിരുന്നു.
ഒരു ദു:ഖാചരണം പോലെ…
സൈനിക വ്യൂഹത്തോടൊപ്പം യാത്ര പറയുമ്പോൾ കണ്ട അവസാന കാഴ്ച. ഇനിയീ നഗരത്തിൽ നിനക്കായി ഒന്നും ഒരിക്കലും പഴയ മട്ടിലാവില്ല എന്ന് ആ കറുത്ത കൊടി മന്ത്രിച്ചുവോ? ഉയർന്ന സൈനിക ഉദ്യോഗസ്ഥരോടൊപ്പം
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഗദ്ദാഫിക്കും മകൻ മുത്താസ്സിമിനും അംഗരക്ഷകർക്കും എന്താണ് സംഭവിച്ചത്?
പ്രാർത്ഥനാ മണികളും വിശുദ്ധ ഗ്രന്ഥവും മറന്നു പോയ അവസാന യാത്ര
ഒരു ബോംബ് ആക്രമണത്തിൽ ചിതറിപ്പോകുന്ന സൈനിക വ്യൂഹം.
പഴയ മാതൃകയിലുള്ള റഷ്യൻ തോക്കുകൾ കൊണ്ട് നാറ്റോയുടെ വ്യോമാക്രമണത്തെ നേരിടാൻ കഴിയാതെ പോകുന്ന പട്ടാളക്കാർ.
ആരുടെയെല്ലാമൊ അറ്റുപോയ ശരീരഭാഗങ്ങൾ വാഹനവ്യൂഹത്തിൻ്റെ ചില്ലിലേക്ക് തെറിച്ചു വീഴുന്ന ഭീകരകാഴ്ചകൾ.അപ്പോൾ മാത്രമാണ് മുറിയിൽ മറന്നു പോയ ജപമാലയെക്കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചും മുഅമ്മർ ഓർക്കുന്നത്.
![](https://portal.greenbooksindia.com/wp-content/uploads/2021/02/gadhafikk.jpg)
കരുത്തായി നിന്ന സൈനിക മേധാവികളുടെ പെട്ടെന്നുള്ള അപ്രത്യക്ഷ മാകൽ സൃഷ്ടിക്കുന്ന കടുത്ത വേദനയിലും വിഭ്രാന്തിയിലും മകൻ മുത്താസ്സിമിനെ തിരയുന്ന വൃദ്ധമനസ്സ്. ഒരു പഴയ ജലനാളിയിൽ ചതി യിലൂടെ കുടുങ്ങി പ്പോകുന്ന ഗദ്ദാഫിയുടെ അന്ത്യനിമിഷങ്ങൾ വേദനാജനകമാണ്! സദ്ദാം ഹുസൈന് ശേഷം സാമ്രാജ്യത്വം നടത്തിയ അതിനികൃഷ്ടമായൊരു കൊലപാതകം തന്നെയായിരുന്നില്ലേ അത്.
യുദ്ധഭൂമിയിൽ ഒറ്റപ്പെട്ടുപോയവൻ്റെ വേദനകൾ
അൾജീരിയൻ നോവലിസ്റ്റായ യാസ്മിനാ ഖാദ്രായുടെ “ഏകാധിപതിയുടെ അവസാന രാത്രി“എന്ന നോവൽ ചോരപ്പാടുകൾ ഇനിയും ഉണങ്ങിയിട്ടില്ലാത്ത ലിബിയൻ മണ്ണിൽ നിന്നുള്ള നെടുവീർപ്പുകളാണ്.
ഗദ്ദാഫി സ്ഥാനഭ്രഷ്ടനാകുന്നതിൻ്റെ അവസാന നിമിഷങ്ങളാണു് ഈ നോവലിലെ പ്രതിപാദ്യം.
ബാഗ്ദാദിന്റെ വിലാപങ്ങൾ, കാബൂളിലെ നാരായണപ്പക്ഷികൾ,
ആക്രമണം തുടങ്ങിയ കൃതികളെപ്പോലെ ഇസ്ലാമോഫോബിയൻ പരിസരത്തിൻ്റെ സൂക്ഷ്മവായനയൊ ഭാവനാപൂർണ്ണമായ ഫിക്ഷൻ ആവിഷ്കാരമോ കഥന നിർമ്മിതി യോ ഈ നോവലിൽ കാണാൻ കഴിയില്ല. നായിക പ്രാധാന്യമുള്ള ഖാദ്രാ യുടെ മറ്റുനോവലുകളിൽ നിന്ന് വിഭിന്നമായ ഒരു ദിശയിലൂടെയാണ് ഇതിൻ്റെ സഞ്ചാരം.
യുദ്ധഭൂമിയിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു വൃദ്ധമനസ്സിൻ്റെ ആത്മ വിലാപങ്ങളും കുമ്പസാരങ്ങളും ഭൂതകാല ഓർമ്മകളുമാണ് നോവൽ പകർത്തുന്നത്.
ഉടമസ്ഥർ ഉപേക്ഷിച്ച വീട്
സഖ്യസേനയുടെ വ്യോമാക്രമണത്തെ തുടർന്ന് ഉടമസ്ഥർ ഉപേക്ഷിച്ചു പോയ പഴയൊരു വീടിൻ്റെ ഇരുട്ടുമുറിയിൽ ഒളിച്ചിരിക്കുന്ന നായകൻ.
ലിബിയയുടെ സർവ്വ സൈന്യാധിപതി മുഅമ്മർ ഗദ്ദാഫി.സഹോദര മാർഗ്ഗദർശി.
വിസ്ഫോടനങ്ങൾക്കും,ചിതറിത്തെറിച്ച കബന്ധങ്ങൾക്കുമിടയിൽ മരണത്തെ മുഖാമുഖം കണ്ടിരിക്കുമ്പോഴും പതറാതെ, നിശ്ചയദാർഡ്യത്തോടെ തനിക്കു ഭക്ഷണവുമായെത്തുന്ന മുസ്തഫയെന്ന ഓർഡർലിയോട് അവൻ്റെ ക്ഷേമകാര്യങ്ങൾ അന്വേഷിക്കുകയും അവനോട് കൂടെയിരുന്നു് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന കഥയുടെ തുടക്കം ഗദ്ദാഫിയുടെ വ്യക്തിത്വത്തിൻ്റെയും ജീവിത വീക്ഷണത്തിൻ്റെയും പുതിയ മുഖം കാട്ടിത്തരുന്നു.
ഉപരോധത്തിൽ വിശക്കുന്ന ക്യാമ്പുകൾ
ഗദ്ദാഫി എന്ന ബിംബത്തെ കാരുണ്യത്തിൻ്റെ പ്രതീകമായി പ്രതിഷ്ഠിച്ചുകൊണ്ടാണു് കഥ പറഞ്ഞു തുടങ്ങുന്നത്.
ഉപരോധത്തിൽ പട്ടിണിയും വിശപ്പും അനുഭവിക്കുന്ന സൈനിക ക്യാമ്പുകളെ തീക്ഷ്ണമായാണ് നോവലിൽ ആവിഷ്കരിക്കുന്നത്.
മരുഭൂമി വാസക്കാരായ ബദുയിൻ എന്ന അടിക്കാട്ട വർഗ്ഗത്തെ ഭൂമിയിലെ ഏറ്റവും അഭിമാനികളായ ജനതയാക്കിയെന്ന് എല്ലാവരും മുഖസ്തുതി പറഞ്ഞിട്ടും ഗദ്ദാഫിയെ പച്ചയോടെ ഭക്ഷിക്കാൻ മലീഷ്യകൾക്ക് എറിഞ്ഞു കൊടുത്തത് ആരാണ് ?എന്തിനായിരുന്നു? ഏകാധിപതിയുടെ അവസാന രാത്രി എന്ന പുസ്തകത്തിൽ യാസ്മിനാ ഖാദ്രാ അന്വേഷിക്കുന്നതും കണ്ടെത്താൻ ശ്രമിക്കുന്നതും ഈ വസ്തുതകളാണ്.
സാമ്രാജ്യത്വ പ്രലോഭനങ്ങളിൽ കുടുക്കിടുമ്പോൾ
ഇദ്രീസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാൻ ജീവൻ പണയപ്പെടുത്തി കൂടെ നിന്നവർ സാമ്രാജ്യത്വ ദല്ലാളുകൾ നൽകിയ വാഗ്ദാനങ്ങളിൽ പ്രലോഭിക്കപ്പെട്ടതും,ഗദ്ദാഫിക്കും മാതൃരാജ്യത്തിനും എതിരെ ഗൂഢാലോചന നടത്തിയതും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.
ഗദ്ദാഫിയുടെ അവസാന മണിക്കൂറുകൾ വേദനിപ്പിക്കുന്നതാണ്.കൊടിയ പീഢനങ്ങളും,മർദ്ദനമുറകളും, പൂർണ്ണ നഗ്നനാക്കിയുള്ള അപമാനിക്കലും… ഗദ്ദാഫിയോളം സഹിക്കേണ്ടി വന്നവർ ഒരു പക്ഷെ, കഥകളിൽ മാത്രമായിരിക്കുമെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു.
രാഷ്ട്രീയ അഭയം നിരസിച്ച ധീരത
മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ആഢ്യമായ ശയ്യയിൽ കിടക്കുന്നതായും, ചുറ്റിലും കുടുംബവും അനുചരന്മാരും നിൽക്കുന്നതായുമൊക്കെ ഭാവന ചെയ്യാറുണ്ടായിരുന്ന ഗദ്ദാഫി, ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ നേതാക്കന്മാരുടെ സാന്നിധ്യത്തിൽ ആദരിക്കപ്പെടുന്നതും പതാകകൾ പുതച്ച് സൈനിക ടാങ്കിൽ രാജവീഥികളിലൂടെ കടന്നു പോകുന്നതും സങ്കൽപ്പിക്കുമായിരുന്നു.
പക്ഷെ കാലം കരുതിവെച്ചത് മറ്റൊന്നായിരുന്നു.സാമ്രാജ്യത്വം സദ്ദാമിനോട് ചെയ്തതുപോലെ അതിക്രൂരമായാണു് ഗദ്ദാഫിയുടെയും അന്ത്യം.ഒരു ജല നിർഗ്ഗമന കുഴലിൽ എലിയെപ്പോലെ ഒളിച്ചിരിക്കേണ്ടി വന്നത് എത്ര ലജ്ജാകരമാണ്
![](https://portal.greenbooksindia.com/wp-content/uploads/2021/02/gadd-300x224.jpg)
.
വെനെസ്വൊലെ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് അഭയം വാഗ്ദാനം ചെയ്തത് സ്വീകരിച്ചിരുന്നുവെങ്കിൽ കരീബിയൻ ദ്വീപുകളിൽ എവിടെയെങ്കിലും വാർദ്ധക്യകാലം കഴിച്ചുകൂട്ടാമായിരുന്നുവെന്ന് ഒരുവേള ഗദ്ദാഫി ചിന്തിക്കുന്നുണ്ട്.
ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ രണ്ടു പതിറ്റാണ്ട് സമരം ചെയ്ത് തൂക്കിലേറ്റപ്പെട്ട ഒമർ മുഖ്ത്താറിന്റെ രക്തസാക്ഷിത്വമണിഞ്ഞ ലിബിയൻ മണ്ണ് വിട്ടു പോകാൻ പക്ഷെ,എന്തുകൊണ്ടോ അദ്ദേഹം കൂട്ടാക്കിയില്ല.
ഉയർന്ന സൈനിക ഉദ്യോഗസ്ഥരിൽ പലരും മാപ്പ് പറഞ്ഞ് കീഴടങ്ങുകയോ അന്യ രാജ്യത്ത് അഭയം തേടുകയോ ചെയ്തപ്പോഴും ഗദ്ദാഫി സ്വന്തം മണ്ണിൽ ഉറച്ചു നിന്നു.
എന്നോ മറന്നുപോയ ചില മനുഷ്യർ ഓർമ്മയിലേക്ക് തിരിച്ചു വരുന്നതും നല്ല വായനാനുഭവമായി മാറുന്നുണ്ട്.
ഡച്ച് ചിത്രകാരനായ വിൻസെൻ്റ് വാൻഗോഗും ലിബിയൻ കവി ബാസ്സെ
തന്നൂത്തും പ്രവചന സ്വഭാവമാർജ്ജിച്ച് പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നു.
ഈ ലോകത്ത് വന്ന് പെട്ടതിൽ വിഷമം അനുഭവിക്കുന്നതു പോലെയാണ് ഈ രണ്ട് കഥാപാത്രങ്ങളേയും പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
ജയിലറയിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന കവി ബൊസ്സെതന്നൂത്ത്
വായനക്കാരൻ്റെ മനസ്സിൽ ഒരു നീറ്റലായി മാറുന്നു. ഗദ്ദാഫിയുടെ കാമുകിയായിരുന്ന ഫത്തെൻ അനുഭവിക്കുന്ന ലൈംഗിക പീഢനങ്ങളും ഒരു നൊമ്പരമായി അവശേഷിക്കുന്നുണ്ട്. അറബ് ദേശീയതയുടെ വക്താവായിരുന്ന ഗദ്ദാഫിയുടെ മുന്നറിയിപ്പുകളും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളും പുസ്തകത്തിലുണ്ട്. പാശ്ചാത്യ ലോകവുമായി സ്ഥിരമായി ഇടഞ്ഞിരുന്ന കാരണത്താൽ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഗദ്ദാഫിയുടെ രാഷ്ട്രീയ നിലപാടുകൾ വ്യക്തതയോടെയാണ് യാസ്മിനാ ഖാദ്രാ ഏകാധിപതിയുടെ അവസാന രാത്രി എന്ന നോവലിൽ വരച്ചിടുന്നത്.
ഹംസ അറയ്ക്കൽ ![](https://portal.greenbooksindia.com/wp-content/uploads/2021/02/hamza-300x300.jpg)