Friday, April 19, 2024

പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍ – ഡോ. ഉമര്‍ ഒ. തസ്‌നീം

വിപുലമായ വായനയുടെയും സാന്ദ്രമായ ചിന്തയുടെയും സര്‍ഗ്ഗാത്മക സമന്വയം എന്നൊരൊറ്റ വാക്യത്തില്‍, സംഗ്രഹിക്കാവുന്ന വിധത്തിലാണ്, ‘പെണ്ണ് ആണ് ആണോ? പെണ്‍ഫലിതങ്ങളിലെ കൊലച്ചിരികള്‍’ എന്ന യുവഗവേഷക പ്രതിഭ ഉമര്‍ ഒ തസ്‌നീമിന്റെ, അന്വേഷണം ‘പതിവുകള്‍’ പൊളിക്കുന്നത്. പകര്‍ത്തിയെഴുത്തിന്റെയും വിവരണ വിരസതയുടെയും മടുപ്പിന്നപ്പുറമുള്ള, വിസ്മയങ്ങളുടെ ലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്ന സംവാദാത്മകമായ ഒരന്വേഷണ യാത്ര എന്ന നിലയിലാണ്, പുസ്തകം പ്രസക്തമാവുന്നത്. സ്വന്തം കാലത്തെ ആഴത്തില്‍ കീഴ്‌മേല്‍ മറിക്കുംവിധം പ്രക്ഷുബ്ധമായ ആശയങ്ങളുടെ ഒരസ്വസ്ഥ ലോകമാണ് ഉമര്‍ ഒ തസ്‌നീം സ്വന്തം കൃതിയില്‍ ആവിഷ്‌ക്കരിക്കുന്നത്. ‘സ്ഫടികത്തിലെ ചത്ത നക്ഷത്രമത്സ്യം’ എന്ന് സച്ചിദാനന്ദന്‍ മാഷ് ദൃശ്യപ്പെടുത്തിയ ‘നരവന്നു ചുളിവീണ ഭാഷ’യ്ക്ക് കടന്നുവരാനിടം കൊടുക്കാത്തവിധമുള്ള കുതറുന്നൊരു ജാഗ്രത വായനയില്‍ അനുഭവപ്പെടും.

 

മലയാളി പൊതുമണ്ഡലത്തില്‍ ഏറെ സംവാദങ്ങളും വിവാദങ്ങളും ഉണ്ടാക്കിയ ചില സുപ്രധാന വിഷയങ്ങളെ അധികരിച്ചുള്ള എട്ട് പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജെന്‍ഡര്‍-ജെന്‍ഡര്‍ വിഭജനം-ജെന്‍ഡര്‍ ന്യൂട്രാലിറ്റി; ബയോടെക്‌നോളജിയും നിര്‍മ്മിത ബുദ്ധിയും ഉയര്‍ത്തുന്ന സാധ്യതകളും വെല്ലുവിളികളും പൗരത്വവിവാദവും അതുയര്‍ത്തുന്ന ഉല്‍ക്കണ്ഠകളും ജനാധിപത്യ-മതേതരസ്ഥലികള്‍ നേരിടുന്ന പ്രതിസന്ധികള്‍, ആസുരമായിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുത, ചരിത്ര ധ്വംസനം, നമ്മുടെ സാംസ്‌കാരിക പ്രതിനിധാനങ്ങളെയും സാഹിത്യ ചലച്ചിത്രമേഖലകളേയും ഇപ്പോഴും ചൂഴ്ന്ന് നില്‍ക്കുന്ന വര്‍ഗ്ഗീയത-ജാതീയത തുടങ്ങി വിവിധ വിഷയങ്ങള്‍ ഈ പ്രബന്ധങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കുന്നു.
ഭിന്നനിലപാടുകളും വ്യത്യസ്ത പ്രത്യയശാസ്ത്ര മേല്‍വിലാസങ്ങളും വെച്ചുപുലര്‍ത്തുന്നവര്‍ ഈ വിഷയങ്ങളില്‍ എടുക്കുന്ന സമീപനങ്ങളെ നിരൂപണാത്മകമായി വിലയിരുത്തുന്നതോടൊപ്പം സ്വന്തം നിലപാടുകള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുവാനും ഈ പ്രബന്ധങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നാണ് വിശ്വാസം. ആ നിലപാടുകളും വാദങ്ങളുമായി വായനക്കാരില്‍ നല്ലൊരു ഭാഗത്തിനും വിയോജിപ്പുണ്ടാവുക സ്വാഭാവികം. അവതാരിക എഴുതിയ ശ്രീ കെ.ഇ.എന്‍ അദ്ദേഹത്തിനുള്ള വിയോജിപ്പുകള്‍ തികഞ്ഞ ജനാധിപത്യമര്യാദയോടെ സൂചിപ്പിക്കുന്നുണ്ട്. വിയോജിപ്പുകളും വിമര്‍ശനങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.
കേരളത്തിലെ മുന്‍നിരപ്രസിദ്ധീകരണങ്ങളായ മാധ്യമം ആഴ്ചപ്പതിപ്പ്, ട്രൂകോപ്പി വെബ്‌സീന്‍, ംുേ ഹശ്‌ല തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ചവയാണ് ഇതിലെ എല്ലാ ലേഖനങ്ങളും (അവ പ്രാധാന്യപൂര്‍വ്വം പ്രസിദ്ധീകരിച്ച കമല്‍റാം സജീവ്, ടി. അനീഷ,് പി.കെ. പാറക്കടവ്, പി.ഐ. നൗഷാദ് എന്നിവര്‍ക്ക് നന്ദി). ഏതാണ്ടെല്ലാറ്റിനും അക്കാദമിക സഹജീവികളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും അഭിനന്ദനങ്ങളാണ് ലഭിച്ചതെങ്കിലും അത് കാര്യമായി എടുക്കുന്നില്ല. കാരണം, ജോനഥന്‍ ഗോട്ട്ഷാലും ഡേവിഡ് എസ് വിത്സണും ചേര്‍ന്ന് തയ്യാറാക്കിയ ‘സാഹിത്യമൃഗം’ അഥവാ ഘശലേൃമൃ്യ അിശാമഹ എന്ന കൃതിയുടെ അവതാരികയില്‍ പ്രശസ്ത ജീവചരിത്രകാരനും നിരൂപകനുമായ ഫ്രെഡറിക് ക്രൂസ് പറയുന്നതുപോലെ അക്കാദമിക്കുകളും അവരുടെ തൊട്ടടുത്ത പരിണാമകണ്ണികളായ ചിമ്പാന്‍സികളും തമ്മിലുള്ള കാതലായ സാദൃശ്യങ്ങളിലെന്ന് പരസ്പരം പുറം ചൊറിഞ്ഞ് കൊടുക്കുന്നതില്‍ ഇരുകൂട്ടരും കാണിക്കുന്ന അത്യുത്സാഹമാണ് എന്ന് അബോധം മന്ത്രിക്കുന്നു. എങ്കിലും നേരിട്ടറിയാത്ത പല വായനക്കാരില്‍നിന്നും ഒരു ഛോട്ടാവാലയുടെ പുറം ചൊറിയേണ്ട ആവശ്യമില്ലാത്ത ചില എഴുത്തുകാരില്‍ നിന്നും ലഭിച്ച ‘ഫീഡ്ബാക്കുകള്‍’ ഏറെ പ്രോത്സാഹനജനകമായിരുന്നു. ഇങ്ങനെ ഒരു സമാഹാരത്തിന് മുതിരാനുള്ള പ്രേരണ ആ നല്ല വാക്കുകളും ഗ്രീന്‍ ബുക്‌സ് കാണിച്ച താല്‍പ്പര്യവുമാണ്. നന്ദി.
സാഹിത്യം, സാംസ്‌കാരിക പഠനം, ലിംഗപഠനം, രാഷ്ട്രീയ വിശകലനം, ശാസ്ത്രാവലോകനം തുടങ്ങി പല മേഖലകളേയും ചൂഴ്ന്നു നില്‍ക്കുന്നവയാണ് ഇതിലെ ലേഖനങ്ങള്‍. പൊതുവായനക്കാര്‍ക്ക് പുറമെ, ഈ മേഖലകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇവ പ്രയോജനപ്പെടുമെന്ന് തോന്നുന്നു. ചുരുങ്ങിയപക്ഷം, ശ്രീ.കെ.ഏ. കൊടുങ്ങല്ലൂര്‍ തന്റെ ഒരു വിവര്‍ത്തന സമാഹാരത്തിന് ആമുഖമായി എഴുതിയ വാചകങ്ങള്‍ ഈ കൃതിയുടെ കാര്യത്തില്‍ കൂടുതല്‍ ശരിയായേക്കാം: ഈ കൃതി എല്ലാ സുഹൃത്തുക്കളും ഒരു കോപ്പി വാങ്ങണം; അത് വളരെ പ്രയോജനപ്പെടും അവര്‍ക്കല്ല, എനിക്ക്.
ഡോ. ഉമര്‍ ഒ. തസ്‌നീം

Related Articles

1 COMMENT

  1. പ്രിയ അനിൽ …
    എന്റെയും ബാല്യകാലത്തെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തതാണ്‌ മാഷിന്റെ കഥകൾ..അദ്ദേഹത്തിൽ നിന്നും നേരിട്ടു കഥകൾ കേൾക്കാൻ കഴിഞ്ഞ ശിഷ്യനെന്ന നിലയിൽ
    മാഷിനെപ്പറ്റി എഴുതാൻ കഴിഞ്ഞതും ഒരു ഗുരുത്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles