Tuesday, April 30, 2024

മുത്തശ്ശിക്കഥയുടെ നിറക്കൂട്ട് – ലക്ഷ്മി കൃഷ്ണ

നാടോടിക്കഥകള്‍, രാമായണ, മഹാഭാരത ഇതിഹാസകഥകള്‍, ഈസോപ്പ് കഥകള്‍, പഴഞ്ചൊല്ലുകള്‍, പദ്യശകലങ്ങള്‍ തുടങ്ങിയവയാണ് ഈ കൃതിയിലെ ഉള്ളടക്കം. കുഞ്ഞുങ്ങള്‍ നന്മയോടെയും പ്രതീക്ഷയോടെയും സ്‌നേഹത്തോടെയും വളരാനുള്ള സന്ദേശങ്ങള്‍. സന്ധ്യാനാമം ചൊല്ലിക്കഴിഞ്ഞാല്‍ കഥകള്‍ പറഞ്ഞുകൊടുത്തിരുന്ന അച്ഛന്‍. അവ തന്റെ കൊച്ചുമക്കള്‍ക്ക്് പകര്‍ന്നു കൊടുക്കുന്ന മുത്തശ്ശി. തനിക്ക് കിട്ടിയ ഈ പൂര്‍വികസ്വത്ത് തലമുറകളിലേക്ക് കൈമാറുകയാണ് മുത്തശ്ശിക്കഥകളിലെ നിറക്കൂട്ടുകള്‍.

 

സാമ്പത്തികമായും സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നില്‍ നിന്നിരുന്ന നിര്‍ദ്ധനകുടുംബത്തിലെ അഞ്ചുമക്കളില്‍ ഒരാളാണ് ഞാന്‍. അടുക്കളയിലും അരങ്ങത്തും പെണ്‍കുട്ടികള്‍ക്ക് ചട്ടക്കൂടുകള്‍ തീര്‍ത്ത പൈതൃകം. എങ്കിലും മാതാപിതാക്കളുടെ വായ്‌മൊഴികളും തായ്‌മൊഴികളും ധാരാളം കേട്ട് വളരാനും അതിന്റെ പ്രചോദനത്തില്‍ ഉള്‍ക്കൊണ്ട് നന്മകള്‍ സ്വീകരിച്ച്, ആയത് എന്റെ മക്കളിലും കൊച്ചുമക്കളിലും വളര്‍ത്തി വലുതാക്കാന്‍ കഴിഞ്ഞ ധന്യജീവിതമാണ് എന്റേത്. താഴ്ന്ന ജീവിതസാഹചര്യങ്ങളില്‍നിന്നും സര്‍ക്കാര്‍ ജോലി ലഭിച്ച,് പടിപടിയായി ഉയര്‍ന്ന് നല്ല നിലയില്‍ റിട്ടയര്‍ ചെയ്യാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്. കാലം മാറി. കാഴ്ചപ്പാടുകള്‍ മാറി. സ്വതന്ത്രജീവിതവും അവകാശങ്ങളും നല്‍കി നന്മയുടെ പാത പിന്‍തുടരാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തേടി, ഇഷ്ടമുള്ള പങ്കാളികളെ തിരഞ്ഞെടുത്ത് ജീവിക്കാനുള്ള സന്തുഷ്ടകുടുംബം മക്കള്‍ക്ക് ലഭിച്ചു. അടിച്ചമര്‍ക്കപ്പെട്ട ബാല്യമോ സാമൂഹിക വ്യവസ്ഥകളോ അവരെ ബാധിച്ചില്ല.

ഇതിനെല്ലാം പ്രാപ്തയാക്കിയ, ഇന്ന് എന്നോടൊപ്പം ഇല്ലാത്ത എന്റെ അച്ഛനെയും അമ്മയേയും ഓര്‍മ്മിക്കുന്നു. ഈ കഥകള്‍ അവര്‍ക്കാണ് സമര്‍പ്പിക്കുന്നത്.
സന്ധ്യാനാമം കഴിഞ്ഞാല്‍ കുട്ടികള്‍, ഞങ്ങളഞ്ചുപേരും അച്ഛന്റെ ചുറ്റും ഇരുന്ന് കുട്ടിക്കഥ കേള്‍ക്കണമെന്ന് എന്നും വാശിപിടിക്കും. കേട്ട് വളര്‍ന്ന പഴങ്കഥകള്‍ അച്ഛന്‍ ഓരോന്നായി പുറത്തെടുക്കും. അക്കഥകളിലെ നന്മകളും മറ്റു സന്ദേശങ്ങളും ഞങ്ങളുടെ കുഞ്ഞുമനസ്സില്‍ ഊട്ടിയുറപ്പിക്കാന്‍ അച്ഛനൊരു പ്രത്യേക കഴിവുണ്ട്. ആ കഴിവാണ്, പിന്‍ബലമാണ് എന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും കൊടുക്കാന്‍ കഴിഞ്ഞ പാരമ്പര്യസ്വത്ത്. ഞാന്‍ കേട്ടു വളര്‍ന്ന ചില കഥകളാണിവിടെ പകര്‍ത്തുന്നത്. അച്ഛന്റെയും മുത്തശ്ശിയുടെയും സ്‌നേഹവാത്സല്യങ്ങള്‍ ചാലിച്ച കുട്ടിക്കഥകള്‍ കേട്ടാണ് ഞാന്‍ ഉറങ്ങാറ്. മനസ്സില്‍ അടിയുറച്ച സ്‌നേഹവിശ്വാസങ്ങള്‍ക്ക് അടിത്തറയിട്ട ആ കുഞ്ഞിക്കഥകള്‍ എന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പകര്‍ന്ന് കൊടുക്കാന്‍ കഴിഞ്ഞു. ആ വായ്‌മൊഴികള്‍ക്ക് എന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും വിശ്വാസത്തിലും പ്രധാന പങ്കുണ്ട്. ഇന്നത്തെ അവസ്ഥയില്‍, അടുത്ത തലമുറയ്ക്ക് മുത്തശ്ശിക്കഥ കേട്ട് ഉറങ്ങാന്‍ കഴിയുമോ എന്ന ആശങ്ക മനസ്സില്‍ നാമ്പെടുത്തപ്പോഴാണ് ആ പൂര്‍വ്വികസ്വത്ത് പുസ്തകരൂപത്തില്‍ വേണം എന്നാഗ്രഹിച്ചത്. അതിപ്പോള്‍ സഫലമായിരിക്കുന്നു.
എല്ലാവര്‍ക്കും നന്ദി. ഗ്രീന്‍ബുക്‌സിനും.
ലക്ഷ്മി കൃഷ്ണ

ലിങ്കിൽ ക്ലിക് ചെയ്യുക –

https://greenbooksindia.com/stories/muthassikkathayude-nirakkoottu-lakshmi-krishna

 

 

 

 

 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles