Saturday, July 27, 2024

എന്‍ വി: ക്രാന്തദർശിയായ കവി

ഗുരുപ്രണാമം | n.v.krishna warrier| literature| | social issueലയാള കവിതയെ ചങ്ങമ്പുഴക്കാലത്തിന്റെ മധുരസ്വപ്‌നങ്ങളില്‍
നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ പരുക്കന്‍ കാഴ്ചകളിലേയ്ക്ക് വിളിച്ചുണര്‍ത്തുന്നതില്‍ എന്‍ വി കൃഷ്ണവാര്യര്‍ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. കവിയുടെ കല്പനാലോകമല്ല ജീവിതമെന്ന തിരിച്ചറിവ് കാവ്യാസ്വാദകരിലുണ്ടാക്കാനാകണം, മദിരാശിയില്‍ ഒരു സായാഹ്നം എന്ന കവിതയില്‍
എന്‍ ചുണ്ടിലൊട്ടിടയ്ക്കൂറിയ മാധുരി
നിന്‍ ചുണ്ടിലുള്ളതോ, ലിപ്‌സ്റ്റിക്കിലുള്ളതോ?
എന്ന് എന്‍ വി എഴുതിയത്.
ഭാഷയിലേയ്ക്കും സാഹിത്യത്തിലേയ്ക്കും മാത്രമല്ല, പ്രാപ്യമായ എല്ലാ വിജ്ഞാനശാഖകളിലേയ്ക്കും എന്‍ വി യുടെ അന്വേഷണത്വര പടര്‍ന്നു കയറി. പതിനെട്ടു ഭാഷകളില്‍ അവഗാഹമുണ്ടായിരുന്ന എന്‍ വി മലയാളം ലിപി പരിഷ്‌കരണമുള്‍പ്പെടെയുള്ള നൂതന വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചു. പത്രപ്രവര്‍ത്തകര്‍ എല്ലാ വിഷയങ്ങളിലും താത്പര്യമുള്ളവരായിരിക്കും. പക്ഷേ, ഒരു പ്രത്യേകവിഷയത്തിലും പ്രാഗത്ഭ്യമുണ്ടാകില്ല എന്ന് പൊതുവെ ഒരു ധാരണയുണ്ട്. (Jack of all trades, master of none). എന്‍ വി ആ ധാരണ തിരുത്തി. ഇടപെട്ട എല്ലാ മേഖലകളിലും അദ്ദേഹം കഴിവു തെളിയിച്ചു, വ്യക്തിമുദ്ര പതിപ്പിച്ചു.

Malayalathinte Priyakavithakal - N.V. KrishnawarrierMalayalathinte Priyakavithakal - N.V. Krishnawarrierകവിയും ബഹുഭാഷാപണ്ഡിതനും വിവര്‍ത്തകനും നാടകകൃത്തും സാഹിത്യവിമര്‍ശകനും ശാസ്ത്രസാങ്കേതിക ലേഖകനുമൊക്കെയായിരുന്ന എന്‍ വി സ്വാതന്ത്ര്യസമരസേനാനി കൂടിയായിരുന്നു. 1942 ലെ ദേശീയ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അദ്ധ്യാപക ജോലി രാജി വച്ചയാളാണ് എന്‍ വി. ഒളിവില്‍ക്കഴിഞ്ഞ കാലത്ത് സ്വതന്ത്രഭാരതം എന്ന നിരോധിക്കപ്പെട്ട പത്രം എന്‍ വി നടത്തിയിരുന്നു. പ്രസിദ്ധീകരിക്കുന്നത് എവിടെയെന്ന് വെളിപ്പെടുത്താതിരിക്കാന്‍ പലപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ ടോയ്‌ലറ്റില്‍ വച്ച് പത്രം അച്ചടിച്ചിരുന്നു എന്ന അല്പം അതിശയോക്തി കലര്‍ന്ന കഥയും എന്‍ വി യെപ്പറ്റി പ്രചരിച്ചിട്ടുണ്ട്.
എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ-
ണെങ്ങോ മര്‍ദ്ദന, മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
എന്നെഴുതിയ എന്‍ വി മനുഷ്യസ്വാതന്ത്ര്യത്തിനു വേണ്ടി എക്കാലവും വാദിച്ച കവിയായിരുന്നു. N V Krishna Warrier - Ende Jeevithakathayile N V Parvamപക്ഷേ സ്വതന്ത്രഭാരതത്തിലെ ആദ്യദിനങ്ങളില്‍ എന്‍ വി നേരിട്ടത് ഒരു തിക്താനുഭവമാണ്. എന്‍ വി യുടെ പ്രധാന കാവ്യകൃതികള്‍ ഉള്‍പ്പെട്ട
മലയാളത്തിന്റെ പ്രിയ കവിതകള്‍ എന്ന സമാഹാരത്തിന്റെ (പ്രസാധനം: ഗ്രീന്‍ ബുക്‌സ്, തൃശ്ശൂര്‍) അവതാരികയില്‍ കെ വി രാമകൃഷ്ണന്‍ അക്കാര്യം എഴുതിയിട്ടുണ്ട്. “ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന്റെ ശ്രീകോവിലിനു മുന്നില്‍ സ്വന്തം ബാല്യയൗവനങ്ങള്‍ ബലിയര്‍പ്പിച്ച എന്‍ വി ക്ക് സ്വതന്ത്ര ഇന്‍ഡ്യയില്‍ ലഭിച്ച ആദ്യത്തെ സമ്മാനം ജോലി നിഷേധമാണ്, രാഷ്ട്രീയത്തിന്റെ പേരില്‍. താനൊരു കമ്യൂണിസ്റ്റാണ് എന്നാരോപിച്ച് മദിരാശി യൂണിവേഴ്‌സിറ്റിയില്‍ ജോലി നിഷേധിച്ച കാര്യം ലഭ്യമായ തെളിവുകളോടെ അദ്ദേഹം ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.”
അക്കാലത്ത് എന്‍ വി ഇംഗ്ലീഷിലാണ് ഡയറി എഴുതിയിരുന്നത്. 1947 ഓഗസ്റ്റ് 20 ന്, അതായത് ഇന്‍ഡ്യ സ്വതന്ത്രയായതിന്റെ മൂന്നാം ദിവസം, എന്‍ വി എഴുതിയ ഡയറിക്കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്..

“The whole town (Madras) seemed to celebrate independence. I who had done a bit – however small – of sacrifice to see the dawn of this same day was denied a living twice within a week for the simple reason that I had politics. And the fruits were gathered by people whose virtue it was that they had no politics and that they had not done any sacrifice and had sat tight in their chairs as comfortably as they could while the nation was suffering its birth-pangs, while I was leading a life of perpetual fear and adventure, while I was starving and wandering and living as a vagabond! Fine justice! Fine independence!”

അരി വാങ്ങാന്‍ ക്യൂവില്‍ത്തിക്കി നില്‍ക്കുന്നൂ ഗാന്ധി,
അരികേ കൂറ്റന്‍ കാറിലേറി നീങ്ങൂന്നൂ ഗോഡ്‌സേ
എന്ന് എന്‍ വി പില്‍ക്കാലത്തെഴുതിയതില്‍ അത്ഭുതമില്ല. (മോഹന്‍ദാസ് ഗാന്ധിയും നാഥുറാം ഗോഡ്‌സേയും എന്ന കവിത.)
അവയുടെ അര്‍ത്ഥങ്ങള്‍ എന്ന കവിതയില്‍ ഭാരതം പടപൊരുതി നേടിയെടുത്ത സര്‍വ്വസ്വാതന്ത്ര്യങ്ങളെയും പാഴാക്കിക്കളയുന്ന ഭാരതീയരെ എന്‍ വി കണക്കിനു പരിഹസിക്കുന്നു. ഈ കവിതയിലെ സ്വാതന്ത്ര്യം എന്ന ഖണ്ഡത്തില്‍
എത്രയും ബുദ്ധിമുട്ടി-പാലം കെട്ടി
ഇക്കരെയെത്തിയപ്പോള്‍
എന്തിനിങ്ങെത്തിയെന്ന കഥ തന്നെ
ഹന്ത, മറന്നു പോയീ നാം!
എന്ന് സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യന്‍ അവസ്ഥയെ അപഗ്രഥിച്ചു കൊണ്ടെഴുതുന്ന കവി
ജാതി ചോദിക്കരുതേ, മതാചാര്യന്‍
ഓതി പോല്‍, പണ്ടൊരിക്കല്‍
ജാതിയല്ലാതെയൊന്നും
മതേതരഭാരതം ചോദിപ്പീല
എന്ന തീക്ഷ്ണ നിരീക്ഷണം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്രാന്തദര്‍ശിയാകുന്നു.
തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ 1916 മെയ് 13 നു ജനിച്ച എന്‍ വി കൃഷ്ണവാര്യരുടെ ജീവിതം സംഭവബഹുലവും സാര്‍ത്ഥകവുമായിരുന്നു. അടങ്ങാത്ത വിജ്ഞാനദാഹമാണ് എന്‍ വി യെ ജീവിതപ്പാതയില്‍ മുന്നോട്ടു നയിച്ചത്. എങ്കിലും അവസാനകാലത്ത് എന്‍ വി അല്പം ദുഃഖിതനായിരുന്നു എന്ന് നിരൂപകന്‍ എം ആര്‍ ചന്ദ്രശേഖരന്‍ എഴുതിയിട്ടുണ്ട്. (എന്‍ വി യുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന പുസ്തകത്തിന്റെ അവതാരികയില്‍).
ജീവിതത്തില്‍ വലിയൊരു പോരാളിയായിരുന്നെങ്കിലും അന്ത്യകാലത്ത് കൃഷ്ണവാര്യര്‍ ഖിന്നനായിരുന്നു. എഴുപതു തികഞ്ഞപ്പോള്‍ എഴുതിയ ഒരു ലേഖനത്തില്‍, ബംഗാളിലെ പ്രശസ്ത നോവലിസ്റ്റായ ബിമല്‍ മിത്രയുടെ ഒരു കത്തിനെപ്പറ്റി കൃഷ്ണവാര്യര്‍ പറയുന്നുണ്ട്. മിത്ര ഫ്രഞ്ചു ചിന്തകനായ വോള്‍ട്ടയറെ ഉദ്ധരിച്ചുകൊണ്ടു പറഞ്ഞു – ‘ഈ ഭൂമി ഒരിഞ്ചും മുന്നോട്ടു പോയിട്ടില്ലെന്ന് മരിക്കുന്ന സമയത്തു കൂടി എനിക്കു കാണേണ്ടി വരും.’
കൃഷ്ണവാര്യര്‍ എഴുതി: “എന്റെ വികാരവും വ്യത്യസ്തമല്ല.”
1989 ഒക്ടോബര്‍ 12 ന് എഴുപത്തി മൂന്നാം വയസ്സില്‍ എന്‍ വി അന്തരിച്ചു-ആഴത്തിലുള്ള അറിവിന്റെ സമൃദ്ധമായ നിലവറകള്‍
വരും തലമുറകള്‍ക്കു തുറന്നു വച്ചുകൊണ്ട്.
പക്ഷേ, ബാക്കി വല്ലതുമുണ്ടോ? എന്ന കവിതയുടെ അവസാന വരികളില്‍ എന്‍ വി ഉയര്‍ത്തിയ ചോദ്യം ഇപ്പോഴും മുഴങ്ങുന്നുണ്ട്…
അന്തികള്‍ വാനിന്‍ ചാരം തുടുപ്പിക്കുമോ വീണ്ടും?
വെന്ത വേനലിന്‍ വിങ്ങല്‍ മാറ്റുമോ മഞ്ഞിന്‍തുള്ളി?
കരളിന്നടിയിലെച്ചേറ്റില്‍ നിന്നൊരു വെള്ള-
ക്കമലം വിടര്‍ന്നതിന്‍ ഗന്ധം നാം ശ്വസിക്കുമോ?
ബാക്കി വല്ലതുമുണ്ടോ? സ്വാതന്ത്ര്യം? സത്യം? ധര്‍മ്മം?
മൈത്രി? കാരുണ്യം? ശാന്തി? വല്ലതുമുണ്ടോ ബാക്കി?

മലയാളത്തിന്റെ പ്രിയകവിതകള്‍ (എന്‍ വി കൃഷ്ണവാര്യര്‍)
https://greenbooksindia.com/poem/malayalathinte-priyakavithakal-n-v-krishnawarrier-krishnawarrier
എന്‍ വി കൃഷ്ണവാര്യര്‍: എന്റെ ജീവിതകഥയിലെ എന്‍ വി പര്‍വ്വം
(എം ആര്‍ ചന്ദ്രശേഖരന്‍)
https://greenbooksindia.com/autobiography/n-v-krishna-warrier-ende-jeevithakathayile-n-v-parvam-chandrasekharan

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles