Saturday, July 27, 2024

അസ്തമയ സൂര്യന്‍

ളരെ കാലങ്ങള്‍ക്കുശേഷം ഈയിടെ ബോംബെയിലെ എന്റെ സുഹൃത്ത് അപ്രതീക്ഷിതമായി ഓഫീസിലേക്കു കടന്നുവന്നു. സുഹൃത്ത് എന്നുപറയുന്നത് അത്ര ശരിയല്ല. ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹം. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടു ബോംബെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളിപ്രസ്ഥാനത്തിന് ജീവിതം മുഴുവന്‍ സമര്‍പ്പിച്ച വ്യക്തി. ‘നിങ്ങള്‍ക്ക് തൊഴിലാളിയുടെ മുഖമേയില്ലല്ലോ, ഒരു ബ്രാഹ്മണനെപ്പോലെ’ എന്നുപറഞ്ഞ് ഞാന്‍ അദ്ദേഹത്തെ എപ്പോഴും കളിയാക്കാറുണ്ടായിരുന്നു.

എങ്കിലും വളരെ പതിയെ സ്‌നേഹത്തിന്റെ, കറപുരളാത്ത ശബ്ദത്തില്‍ അദ്ദേഹം സംസാരിക്കുമ്പോഴൊക്കെ ഞാന്‍ വിനീതനും വിധേയനുമായിത്തീരുന്നു. പതിവുപോലെ പ്രസന്നത നിറഞ്ഞ മുഖം. എങ്കിലും അല്പം ക്ഷീണിതനെപ്പോലെ… ‘എനിക്ക് നിന്നോട് കുറെ സംസാരിക്കാന്‍ സമയമില്ല.’ അദ്ദേഹം പറയാന്‍ തുടങ്ങി: ‘നോക്കൂ, വയസ്സ് എണ്‍പത്തിയൊന്ന് ആയിരിക്കുന്നു. എന്റെ കുറെ ജീവിതക്കുറിപ്പുകളുമായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. ഒട്ടുമുക്കാലും രാഷ്ട്രീയമായി എഴുതിയ കുറിപ്പുകളാണ്. പിന്നെ കുറേ ഫോട്ടോകള്‍. ഇ എം എസ്, രണദിവേ, അഹല്യ രംഗനേക്കര്‍ എന്നിങ്ങനെ പോകുന്ന ഒരു നിര. ഇതെല്ലാം ചേര്‍ത്ത് ഒരു പുസ്തകമുണ്ടാക്കണം. അധികം താമസിപ്പിക്കരുത്.’

ഞാന്‍ ആ കുറിപ്പുകളിലൂടെ ഹ്രസ്വമായി കടന്നുപോയി. ‘പുസ്തകമുണ്ടാക്കാം. എന്നാല്‍ ഇതൊക്കെ എങ്ങനെ വിറ്റു തീര്‍ക്കും?’ എന്ന ചോദ്യമുയര്‍ത്തി അദ്ദേഹത്തെ നോക്കി. ‘നിനക്കോ നിന്റെ കമ്പനിക്കോ അതുകൊണ്ട് ഒരു നഷ്ടവുമുണ്ടാകില്ല.’ അദ്ദേഹം വീണ്ടും പറയാന്‍ തുടങ്ങി. അല്പം വൈകാരികത ആ മുഖത്ത് പടര്‍ന്നു. അവസാനം പുസ്തകം ഞാന്‍ ഏറ്റെടുത്തു. സംതൃപ്തിയുടെ ഒരു ചെറുചിരിയോടെ അദ്ദേഹം ഓഫീസ് വിട്ടിറങ്ങി.

ഇത് ആദ്യത്തെ അനുഭവമല്ല. തുടര്‍ച്ചയായ അനുഭവങ്ങളില്‍ ഒന്നു മാത്രമാണ്. ജീവിതം അസ്തമയസൂര്യനെപ്പോലെ മറയാന്‍ തുടങ്ങുന്നു. എന്റെ ഈ ഓര്‍മ്മകളും ജീവിതവും എവിടെയെങ്കിലും ഒന്നു രേഖപ്പെടുത്തിവെക്കേണ്ടേ? പിന്നെ ഇതൊക്കെ ചരിത്രമായി ലൈബ്രറിരേഖകളില്‍ ഇടംപിടിക്കും. ഇന്ത്യന്‍ ലൈബ്രറി ആക്ട് അനുസരിച്ച് പ്രസാധകര്‍ തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഓരോ പുസ്തകത്തിന്റെയും കോപ്പി ഇന്ത്യയിലെ നാലു ലൈബ്രറി ശേഖരങ്ങളിലേക്ക് അയച്ചിരിക്കേണ്ടതുണ്ട്. മദ്രാസ്, ബോംബെ, കല്‍ക്കത്ത, ദല്‍ഹി എന്നിവിടങ്ങളിലാണ് ഈ ദേശീയ സ്മാരകങ്ങളായ ലൈബ്രറികള്‍. ഈ ചട്ടം ലംഘിച്ചാല്‍ പ്രോസിക്യൂഷന്‍ നടപടിക്കുവരെ അവര്‍ക്ക് അധികാരമുണ്ട്.

പണ്ട് കെ പി എം അലി എന്ന എന്റെ സുഹൃത്തും ഇങ്ങനെ പരവശനായി എന്നെ സമീപിച്ചത് ഓര്‍ക്കുന്നു.

‘ഇതെന്റെ ആത്മകഥയാണ് സ്‌നേഹിതാ. മരണം ഒരു വിളിപ്പാടകലെയുണ്ടെന്ന് ഞാനറിയുന്നു. ഇതുപോലെ ഒന്ന് എനിക്കിനിയും എഴുതുവാന്‍ ആകുമോ? എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇതു വായിക്കണം. എന്റെ സഹോദരിമാര്‍ വായിക്കണം.’

അലിക്കായുടെ കണ്ണുകളില്‍നിന്ന് തീപ്പൊരി പാറുന്നു. കണ്ണുനീര്‍ ചാടുന്നു. ശബ്ദം ചിതറുന്നു.

ഈയിടെ എന്റെ പഴയ ഷെല്‍ഫുകള്‍ തുറന്നപ്പോള്‍ അന്ന് അലിക്ക എന്നെ ഏല്പിച്ച ആത്മകഥയുടെ ഫോട്ടോകോപ്പികള്‍. അവ എന്നെ നോക്കി വിഷാദപൂര്‍വ്വം വീണ്ടും ചിരിച്ചു. എന്നിട്ട് കുശലം പറഞ്ഞു: ‘കൃഷ്ണദാസേ, ഞാനിവിടെയുണ്ട് കേട്ടോ…’

ഞാന്‍ തെല്ലിട ആലോചിച്ചു: എന്റെ കുട്ടന് എപ്പോഴും മിഠായിയുമായി കടന്നുവരുന്ന, വീട്ടില്‍ എന്റെ കുടുംബത്തോടൊപ്പം നിന്ന് മജ്ബൂസും അറബി ബിരിയാണിയും ഉണ്ടാക്കിത്തന്നിരുന്ന, സാഹിത്യം ഒരു മാറാരോഗമായി കൊണ്ടുനടന്നിരുന്ന അലിക്കാ… ദുബായ്പ്പുഴയിലെ ‘ചരമക്കുറിപ്പ്’ എന്ന ശീര്‍ഷകം വായിച്ച് എത്രയോ പേര്‍ എന്നെ വിളിക്കുകയും കത്തെഴുതുകയും ചെയ്തു. ഒട്ടും മറക്കാനാകാത്തത് നോവലിസ്റ്റും കഥാകൃത്തുമായ പി മോഹനന്റേതായിരുന്നു. ‘ഈ കുറിപ്പുകള്‍ വായിച്ച് എന്റെ കണ്ണു നനഞ്ഞു…’ കണ്ണുകള്‍ നനയിക്കുന്നതായിരിക്കണം സാഹിത്യം എന്നൊന്നും ഈയുള്ളവന് അഭിപ്രായമില്ല. പക്ഷേ, മോഹനന്റെ ശബ്ദം ഇടറിയിരുന്നു. പി മോഹനന്‍ (ഏഷ്യാനെറ്റ്) കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടുപോയി. അതിനും കുറച്ചു മുമ്പ് അബുദാബിയിലെ ഒരു നാടകപ്രവര്‍ത്തകര്‍ ‘ചരമക്കുറിപ്പ്’ നാടകമാക്കി അബുദാബിയില്‍ ഒരു നിറഞ്ഞ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു.

എനിക്കത് കാണാനായില്ലെങ്കിലും എന്റെ മനസ്സ് അലിക്കയെ ഓര്‍ത്ത് ആഹ്ലാദിച്ചു. ഈയിടെ കൂറ്റനാട്ടുനിന്ന് ഒരജ്ഞാതന്‍ വിളിക്കുന്നു: ”നമ്മുടെ കെ പി എം അലിയുടെ കുടുംബത്തിന്റെ സ്ഥിതിയെന്താണ്?” നോക്കൂ ഒരു വായനക്കാരന്റെ ജിജ്ഞാസ!
അലിക്കായുടെ കുടുംബം വെളുവെളുത്ത സുന്ദരന്മാരുടെയും സുന്ദരിമാരുടേതുമായിരുന്നു. ‘ഞങ്ങള്‍ പഠാണി വംശജരാ’ണെന്ന് അദ്ദേഹം എന്നോടു പറയാറുണ്ടായിരുന്നു. ഒരിക്കല്‍ ഇളയ മകളേയും കൊണ്ട് അലിക്കയുടെ പത്‌നി എന്റെ വീട്ടിലെത്തി ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ അവര്‍ എന്നോടു പറയുന്നു. ഇവള്‍ക്ക് വയസ്സ് മുപ്പതായി. ഇനി ആരാണ് ഇവളെ കെട്ടാന്‍ വരിക? അവര്‍ എന്നോട് തന്റെ ആധി മറച്ചുവെയ്ക്കുന്നില്ല. ബാംഗ്ലൂരിലെ ഒരു അന്താരാഷ്ട്ര പുസ്തക കമ്പനിയില്‍ മകള്‍ ജോലി ചെയ്യുന്നു – എഡിറ്ററായി. എനിക്കു സന്തോഷമായി. സാഹിത്യം തിരിച്ചറിയാന്‍ കെല്പുള്ള ഒരു മകളെങ്കിലും അലിക്കായ്ക്ക് പിറന്നല്ലോ.

അലിക്കായുടെ മരണശേഷം കുടുംബസ്ഥിതി വളരെ നന്നായി. ഇപ്പോള്‍ എല്ലാവരുടേയും കല്യാണം കഴിഞ്ഞു. കഴിഞ്ഞ തവണ മകന്റെ കല്യാണത്തിന് വിളിച്ചെങ്കിലും എനിക്കു കൂടാനായില്ല.

നാല്പതു കൊല്ലത്തിനു മുമ്പ് എന്റെ കയ്യില്‍ നിന്ന് ഒരു ലേഖനമെഴുതി മേടിച്ച് ചന്ദ്രിക വാരികയ്ക്കയച്ചു കൊടുത്തത് അലിക്കയായിരുന്നു.

ഈയിടെ പെട്ടി തുറന്നപ്പോള്‍ അതും ഒരു സ്മരണയായി എന്നെ നോക്കി ചിരിച്ചു. ഞാന്‍ ശിഹാബുദ്ദിനോട് (പൊയ്ത്തുംകടവ്) പറയുകയുണ്ടായി: അലിക്കയെക്കുറിച്ച് എനിക്ക് താങ്കളുടെ പുതിയ ചന്ദ്രികയില്‍ ഒന്നെഴുതണം.
PS

ഈ കുറിപ്പ് ” പ്രസാധകന്റെ മുറി” എന്ന പേരിൽVARTHAMANAM ദിനപത്രത്തിന്റെ വാരാന്ത്യത്തിൽ (പ്രസിദ്ധീകരിച്ചതാണ് . തുടർച്ചയായി എഴുതാൻ ബുദ്ധിമുട്ടാകും എന്നതിനാൽ രണ്ടു കുറിപ്പുകൾ എഴുതി , പിന്നെ തുടർന്നില്ല, എങ്കിലും ഓർമയുടെ ഒരു ജാലകം. ഈ കുറിപ്പ് എഴുതിയ ശേഷം അലിക്കയുടെ മകൾ പ്രിയ വിവാഹിതയായി. സ്കൂൾ അധ്യാപികയായി. ശിഹാബുദ്ദീൻ ചന്ദ്രിക ആഴ്ചപ്പതിപ്പ് വിട്ടു. ബോംബയിൽ നിന്ന് കൃഷ്ണേട്ടൻ ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു.
– കൃഷ്ണദാസ്

Click here to buy the books

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles