Friday, April 19, 2024

രക്തം വാർന്നൊലിക്കുന്ന ശ്മശാനങ്ങൾ – അൽജീരിയൻ നോവലിസ്റ്റ് യാസ്മിനാ ഖാദ്രാ യുടെ കാബൂളിലെ നാരായണ പക്ഷികൾ

ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമ കാവ്യങ്ങൾ രചിക്കപ്പെട്ട അഫ്ഗാനിലെ ആകാശച്ചുവട്ടിൽ വിനാശകാരികളായ കവചിത വാഹനങ്ങൾ ഇരമ്പി.നിർമ്മലമായ ആകാശനീലിമയിൽ വെടിമരുന്നിന്റെ പുകച്ചുരുളുകൾ ഉരുണ്ടു കൂടി.ആകാശവും ഭൂമിയും കറുത്തു മിസൈലുകളുടെ ശരവർഷത്തിനിടയിൽ ഭീതിതരായ നാരായണ പക്ഷികൾ പിരിഞ്ഞു പോയി. സ്വയം നഷ്ടപ്പെട്ട പിതൃഭൂമിക്കു വേണ്ടി ആ നിമിഷം മുതൽ അതു കേഴുകയായിരുന്നു. “
അൾജീരിയൻ നോവലിസ്റ്റ് യാസ്മിനാ ഖാദ്രാ തന്റെ വിഖ്യാത കൃതി കാബൂളിലെ നാരായണപക്ഷികൾ എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ്.
സർവ്വതും തകർക്കപ്പെട്ട് കത്തിക്കരിഞ്ഞ് ജീർണ്ണവസ്ഥയിലായ ഒരു രാജ്യത്തിന്റെ നിർഭാഗ്യകരമായ ജീവിതാവസ്ഥകളാണ് നോവലിൽ.യുദ്ധാനന്തരം മനുഷ്യഹൃദയങ്ങളിൽ രൂപപ്പെട്ടു വന്ന അഗാധമായ ഗർത്തങ്ങളും, ശൂന്യതകളും, മതത്തിന്റെ പേരിലുള്ള ഭീകരതയും ആരേയും ഭയപ്പെടുത്തുന്ന വിധം യാസ്മിനാ ഖാദ്രാ നോവലിൽ ആഖ്യാനം ചെയ്യുന്നു. പ്രതിഷേധിക്കാൻ മറന്നു പോയവന്റെ നിശബ്ദമായ നിലവിളികളും, തേങ്ങലുകളും വലിയ സങ്കടമായി നോവലിൽ  വായിച്ചെടുക്കാം.ഇന്നലെ വരെ മനുഷ്യരും,വളർത്തുമൃഗങ്ങളും,പക്ഷികളും ശ്വസിച്ചിരുന്ന വായുവിൽ സ്വാതന്ത്ര്യത്തിന്റെ സുഗന്ധമുണ്ടായിരുന്നു.ഇന്ന് അവയെല്ലാം നഷ്ടമായിരിക്കുന്നു. കാബൂളിന്റെ തെരുവുകളിൽ യാചകരുടെ വിശന്ന നിലവിളികളും,ആട്ടിൻ പറ്റങ്ങളുടെ ദീനരോധനങ്ങളും, കാക്കകളുടെ കരച്ചിലും ഇടകലർന്ന ശബദങ്ങൾ മാത്രം.
ബോംബിട്ടു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യർ ഭ്രാന്തരായി ഓടി നടക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടവർ…. സമാധാനത്തിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത വിധം മനുഷ്യഹൃദയങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നു.
ഈ ഭ്രാന്തുകൾക്കിടയിൽ നിന്നാണ് യാസ്മിനാ ഖാദ്രാ നോവലിന് ജീവൻ പകരുന്ന കഥാപാത്രങ്ങളെ കണ്ടെത്തുന്നത്.അതിൽ അതീഖ് ഷൗക്കത്ത് ഉണ്ട് അയാളുടെ ഭാര്യ മുസറാത്ത് ഉണ്ട്.
കുറെ നശിച്ച ജന്മങ്ങൾക്കു വേണ്ടി പാർടൈം കാവൽക്കാരനായി ജോലി ചെയ്യാൻ വിധിക്കപ്പെട്ട ജയിലറായ
അതീഖ് ഷൗക്കത്ത് സമൂഹ മനസ്സാക്ഷിയെ പോലും ഭീതിപ്പെടുത്തുന്ന ആൾക്കൂട്ടകൊലപാതകത്തിന്റെ ദുരന്തമുഖത്തേക്ക് സ്വബോധം നഷ്ടപ്പെട്ട് നടന്നു നീങ്ങുന്ന കാഴ്ച അത്യാധികം വേദനാജനകമായാണ് നോവലിസ്റ്റ് ആഖ്യാനം ചെയ്യുന്നത്.
  സ്നേഹത്തിന്റെ നിർവ്വചനങ്ങൾക്ക് പുതിയ അർത്ഥ മാനങ്ങൾ നൽകി വായനക്കാരെ  അമ്പരപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്ന   മൂസറാത്ത് വായനക്കാരന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകാത്ത കഥാപാത്രമാണ്.കാബൂളിലെ നഗരങ്ങളും, നാട്ടിൻ പുറങ്ങളും, മണൽ പരപ്പുകളും,കുന്നിൻ ചെരുവുകളും സാധാരണക്കാരന്റെ നിത്യ കാഴ്ചകളിൽ നിന്നു  അകന്നുപോയതിന്റെ ഉള്ളറകളിലേക്ക് നോവൽ വെളിച്ചം വീശുന്നു.
തകർന്ന കെട്ടിടത്തിന്റെ ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി മനസ്സ് തുറന്ന് പൊട്ടിച്ചിരിക്കാൻ മോഹിക്കുന്ന ഇണകൾ.പലപ്പോഴും അവരെ തേടിയെത്തുന്നത് ചാട്ടവാറിന്റെ അപ്രതീക്ഷിതമായ പ്രഹരങ്ങളാണ്.
സ്ത്രീകൾക്ക് കിണുങ്ങിച്ചിരിക്കാനുള്ള ഇടമല്ല ആൾ സഞ്ചാരമുള്ള പൊതുവഴികൾ എന്ന യാഥാർത്ഥ്യബോധം  തിരിച്ചറിയാത്തവർ തെരുവിലെ ആൾക്കൂട്ടത്തിൽ അപമാനിതരാവുന്നു.
സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുകയും കുറഞ്ഞ കാലം മജിസ്ട്രേറ്റ് ആയി സേവനം അനുഷ്ഠിക്കുകയും ചെയ്ത സുനൈറയും,അവളുടെ ഭർത്താവ് മൊഹ്സിൻ റാമത്തും റോന്തുചുറ്റുന്ന താലിബാൻ ഏജന്റുമാരുടെ ചാട്ടവാറിന്റെ പ്രഹരത്താൽ തെരുവിൽ അപമാനിക്കപ്പെട്ടവരാണ്. ഈ മുറിവ് ജീവിതകാലം മുഴുവനും സുനൈറയെ വേട്ടയാടുന്നത് നോവലിന് പുതിയ ഉൾക്കാഴ്ചയും, ദിശാബോധവും  നൽകുന്നു.ഭർത്താവിന്റെ കൺമുമ്പിൽ അന്യപുരുഷന്റെ പ്രഹരമേൽക്കേണ്ടി വന്നതും,അന്യന്റെ സ്പർശനം  ഏൽക്കേണ്ടി വന്നതും അഭിമാനിയായ സ്ത്രീക്ക് ഒരിക്കലും സഹിക്കാൻ ആവുന്നതല്ല.
ആ തെരുവു് തെമ്മാടികളോടു മാത്രമല്ല സ്വന്തം ഭർത്താവിനോടു പോലും അവൾക്കു തീർത്താൽ തീരാത്ത വെറുപ്പും,പുച്ഛവും പ്രതികാരവുമായി അതു വളർന്നു.
മതത്തിൻ്റെ പേരിലുള്ള ബലപ്രയോഗത്തിന്റെ
ജീർണ്ണതയിൽ നിന്നാണ് സുനൈറക്ക് അവളുടെ സ്വത്വം നഷ്ടമാവുന്നത്.അതൊരു ദുരന്തമായിരുന്നു. സ്വന്തം ഭർത്താവിനെ പോലും അവൾ ജീവിതത്തിൽ നിന്ന് ആട്ടി അകറ്റി.
അവളുടെ ഹൃദയത്തിൽ തുറക്കാനാവാത്ത വിധം പൂട്ടുവീണു കഴിഞ്ഞിരുന്നു. മുഹ്സിൻ റാമത്തിന് എന്നന്നേക്കുമായി അവളുടെ മുഖം നഷ്ടമായത് അയാളേയും ഭ്രാന്തനാക്കി.
ഭർത്താവിൽ നിന്നുള്ള രണ്ടു സംഭവങ്ങളും അവളുടെ ആത്മാവിൽ  സൃഷ്ടിക്കുന്ന വലിയ  ആഘാതങ്ങളാണ് നോവലിന്റെ ആന്തരിക ഘടനയെ നിർണ്ണയിക്കുന്നത്. കാലത്തോടും,വ്യവസ്ഥിതിയോടുമുള്ള പ്രതികാരമായാണ്
മുഖാവരണത്തിന്റെ തടവറയിലേക്ക് സുനൈറ എന്നന്നേക്കുമായി സ്വയം ചുരുങ്ങിപ്പോകുന്നത് എന്ന് മനസ്സിലാക്കാവുന്നതാണു്.
 അസ്വസ്ഥത പേറുന്ന അഫ്ഗാനിസ്ഥാന്റെ ഭീതിപ്പെടുത്തുന്ന മുഖം തുറന്നു കാട്ടാൻ സുനൈറയുടെ പാത്രസൃഷ്ടിയിലൂടെ  യാസ്മിനാ ഖാദ്രാക്ക് കഴിയുന്നുണ്ട്.
വിധികൽപനയാൽ തടവറയിലേക്ക് എത്തിപ്പെടുന്ന സുനൈറയും അവൾക്ക് കാവലായി നിൽക്കുന്ന അതീഖ് ഷൗക്കത്തും,
കാബൂളിലെ നാരായണ പക്ഷികൾ എന്ന നോവലിൽ സൃഷ്ടിക്കുന്ന ഭാവപ്രപഞ്ചം തീവ്രതരമാണ്.
ജീവിക്കുന്നവരുടെ മനസ്സിൽ രക്തം വാർന്നൊലിക്കുന്ന ശ്മശാനങ്ങൾ രൂപപ്പെട്ടു വരുന്നതിനെയാണു് നോവൽ അടയാളപ്പെടുത്തുന്നത്.
അഫ്ഗാനിലെ സോവിയറ്റ് യൂണിയൻ അമേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങളുടെ ഉപോൽപ്പന്നമായി രൂപം കൊണ്ടതാണ് താലിബാൻ. നോവലിൻ്റെ ഏറിയ പങ്കും ചെലവഴിക്കുന്നത് താലിബാനിസത്തിൻ്റെ ഭീകരതയെ വിവരിക്കാനാണ്. താലിബാനിസത്തേയും അവരുടെ ഭീകര നടപടികളെയും തുറന്നു കാട്ടുന്ന നോവൽപക്ഷെ,അഫ്ഗാനിൽ സാമ്രാജ്യത്വം കൊന്നൊടുക്കിയ ലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരെക്കുറിച്ച് അധികമൊന്നും പറയുന്നില്ല.
എങ്കിലും ഭാഷാപരമായ ചടുലതയും, ആഖ്യാനത്തിലെ തീവ്രതയും ഒത്തുചേരുന്നതു കൊണ്ട് കാബൂളിലെ നാരായണപക്ഷികൾ ഉജ്ജ്വല കൃതിയാണെന്നന്ന് പറയാം.
വിവർത്തനം: പരമേശ്വരൻ
എഴുത്ത്  : ഹംസ അറയ്ക്കൽ (മാധ്യമം വാരിക )

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles