Saturday, July 27, 2024

ജോൺ എബ്രഹാമിന്റെ കയ്യൂർ : ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഗ്രന്ഥം

ജോൺ എബ്രഹാമിന്റെ കയ്യൂർ

പുസ്തകസംയോജനം : എൻ സന്തോഷ്‌കുമാർ

യ്യൂർ കർഷക സമരചരിത്രത്തെ ആസ്പദമാക്കി ജോൺ എബ്രഹാം സംവിധാനം ചെയ്യാൻ തുടങ്ങിയ നടക്കാതെ പോയ ഒരു സിനിമാ സംരംഭത്തെ കുറിച്ച് അതിൽ പങ്കെടുത്ത പലരും പങ്കുവെക്കുന്ന ഓർമ്മകളും അനുഭവങ്ങളും അവശേഷിച്ച തിരക്കഥയും ചേർത്തുവച്ച ഒരു പുസ്തകമാണ് എൻ. സന്തോഷ് കുമാർ എഡിറ്റു ചെയ്ത ‘ജോൺ എബ്രഹാമിന്റെ കയ്യൂർ‘.എന്നാൽ ഇനിയും ചരിത്രം എഴുതപ്പെട്ടിട്ടില്ലാത്ത നമ്മുടെ സംസ്കാര ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിലേക്ക് വാതിൽ തുറക്കാനുള്ള ഒരു പരിശ്രമമാണ് ഈ പുസ്തകത്തിലൂടെ സംഭവിക്കുന്നത്. ഇപ്പോൾ നാലു പതിറ്റാണ്ട് തികയാൻ പോകുന്ന നടക്കാതെ പോയ ഒരു  സിനിമക്ക് ചുറ്റും പ്രവർത്തിച്ചവരിൽ പലരേയും കണ്ടെത്തി അവരുടെ വാക്കുകളിലൂടെ ആ പരാജയത്തിന്റെ ചരിത്രം വിശകലനം ചെയ്യാനുള്ള സന്തോഷ് കുമാറിന്റെ ശ്രമം നിശ്ചയമായും അഭിന്ദനമർഹിക്കുന്നു.

പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും ആയ ബി രാജീവൻ ജോൺ എബ്രഹാമിന്റെ കയ്യൂർ എന്ന പുസ്തകത്തെപ്പറ്റി പ്രതികരിക്കുന്നു . ശ്രീ എൻ സന്തോഷ്‌കുമാർ ആണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് .

നടക്കാതെ പോയ കയ്യൂർ

പരാജയപ്പെട്ടുപോയ ഇത്തരം നൂറു കണക്കിന് സംരംഭങ്ങൾ നമ്മുടെ മുന്നിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ജോണിന്റെ നടക്കാതെ പോയ കയ്യൂർ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ ഇങ്ങനെയൊരു പുസ്തകമാകാൻ വിധം നമ്മെ പിന്തുടരുന്നത് ? ഈ ചോദ്യത്തിന് ഉത്തരം തേടാനുള്ള ശ്രമത്തിലൂടെയാണ് കേരളത്തിന്റെ സംസ്കാര ചരിത്രത്തിലെ അതിശക്തമായ ഒരു കുതിപ്പിന്റെ സന്ദർഭത്തെ, പലരുടേയും ഓർമ്മകളിലൂടെ, ഈ പുസ്തകം അവതരിപ്പിക്കുന്നത്. “ പരാജയപ്പെടുന്നവരുടെ പോരാട്ടങ്ങൾ അഥവാ ജോണിന്റെ കയ്യൂർ : – ഒരു റാഷമോൺ അനുഭവം “ എന്ന തലക്കെട്ടിലുള്ള ആമുഖത്തിൽ സന്തോഷ് കുമാർ ഈ ശ്ര

മത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “ സാധാരണയായി ഷൂട്ടിങ് നിലച്ച ഒരു സിനിമയെ കുറിച്ചുള്ള ഓർമ്മകൾ അവിടെ അവസാനിക്കേണ്ടതാണ്, പക്ഷേ വർഷങ്ങൾ കഴിഞ്ഞ്, ഏതാണ്ട് 38 വർഷങ്ങൾ പൂർത്തിയാകുമ്പോൾ,കയ്യൂരിന്റെ പ്രസക്തി വർദ്ധിച്ചു വരുന്നു. അതേക്കുറിച്ചുള്ള ആലോചനകളും ചർച്ചകളും അനുഭവങ്ങളും ഉയർന്നു വരുന്നു. പൂർത്തീകരിക്കപ്പെടാത്ത ജോണിന്റെ കയ്യൂർ സിനിമ എന്നത് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെവിടെയോ ; എന്തൊക്കെയോ തിരയിളക്കം  ഉണ്ടാക്കിയെന്ന് സുവ്യക്തം. അതെന്താണ് എന്ന അന്വേഷണമാണ് ജോൺ എബ്രാഹാമിന്റെ കയ്യൂർ എന്ന ഈ പുസ്തകത്തിലൂടെ നിർവ്വഹിക്കാൻ ശ്രമിക്കുന്നത്. “ഇതുമാത്രമല്ല, ഭാവനയിൽ മാത്രം രൂപപ്പെട്ടിരുന്ന ജോണിന്റെ ‘കയ്യൂർ’ സിനിമ എങ്ങനെ നമ്മുടെ സാംസ്കാരിക അബോധത്തിൽ ഇന്നും സജീവമായിരിക്കുന്നു എന്നും ഈ ആമുഖം വിവരിക്കുന്നുണ്ട്.

അപൂർണ്ണമായിത്തീർന്ന ‘കയ്യൂർ’ സിനിമ ചരിത്രത്തിന്റെ ഭാഗമാണ്. അതേ സമയം കയ്യൂർ സിനിമ നിർമ്മാണം, ചരിത്രം മിത്തായി തീരുന്നതിന്റെ മികച്ച ഉദാഹരണമാണ്. കയ്യൂർ സിനിമയുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾക്ക് പകരം ഭാവനാത്മകമായ ഒട്ടേറെ കഥകൾ പ്രചരിക്കുന്നു. ചരിത്രം ഭാവനയായി തീരുന്ന അവസ്ഥയെ ആണ് മിത്ത് എന്ന് പറയുന്നത്. ജോൺ എബ്രഹാം ഒരു മിത്തായി തീർന്നതുപോലെ ജോണിന്റെ കയ്യൂർ സിനിമയും ഒരു മിത്തായി തീർന്നിരിക്കുന്നു എന്നുപറയാം. അതുകൊണ്ടുതന്നെ, വസ്തുതകൾക്കപ്പുറം, കയ്യൂർ സിനിമയെ കുറിച്ച്, ഭാവന നിറം പകർന്ന കഥകൾ വ്യാപകമായി ആഖ്യാന കൗതുകത്തോടെ പ്രചരിക്കുന്നുണ്ട്, ആ ഭാവനകൾ ഏറ്റെടുക്കാൻ മാധ്യമങ്ങൾ പോലും മത്സരിക്കുന്നുണ്ട്.”
ഇതിൽ നിന്ന് വ്യക്തമാകുന്നത് പിറക്കാതെ പോയ ജോണിന്റെ കയ്യൂർ സിനിമക്ക് കാലം കഴിയും തോറും വർധിച്ചുവരുന്ന പ്രസക്തിക്ക് കാരണമായ രാഷ്ട്രീയവും സാംസ്കാരികവുമായ പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ ആഴത്തിലുള്ളതും വിശദവുമായ അന്വേഷണത്തിലേക്കും വിലയിരുത്തലുകളിലേക്കും ഈ പുസ്തകം വിരൽ ചൂണ്ടുന്നു എന്നാണ്.

സി പി ഐ (എംഎൽ) ന്റെ സാംസ്കാരിക സംഘടനയായി എഴുപതുകളുടെ അവസാനം നിലവിൽ വന്ന ‘ജനകീയ സാംസ്കാരികവേദി‘ പാർട്ടിയുമായുള്ള ആശയ ഭിന്നതകാരണം പിരിച്ചുവിടപ്പെട്ടതിനു ശേഷം അതിന്റെ നേതാക്കൾ തുടരാൻ ശ്രമിച്ച സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ‘കയ്യൂർ ‘സിനിമാ സംരംഭം. കവിയൂർ ബാലൻ, സേതു ഇ.മാധവൻ, ബി. രാജീവൻ, സച്ചിദാനന്ദൻ, ജോയ് മാത്യു, കെ ജെ ബേബി, കെ. രാജീവൻ, എൻ. ശശിധരൻ തുടങ്ങി ആ സംരംഭത്തിൽ പങ്കെടുത്തവരെല്ലാം ആ ചരിത്ര  പശ്ചാത്തലം അവരവരുടെ കാഴ്ചപ്പാടുകളിലൂടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

സാംസ്‌കാരിക വേദിയുടെ  കലാ  സാംസ്‌കാരിക  സങ്കല്പ്പങ്ങൾ 

ജനകീയ സാംസ്കാരിക വേദി പരമ്പരാഗത ഇടതുപക്ഷ പാർട്ടികളുടെ പോഷക സംഘടനാ സങ്കൽപ്പത്തിൽ ഒതുങ്ങുന്ന ഒരു പ്രസ്ഥാനമായിരുന്നില്ല. പാർട്ടി നേതൃത്വം കൈക്കൊള്ളുന്ന  രാഷ്ട്രീയാശയങ്ങളുടെ പ്രചാരണത്തിനായി കലയും സാഹിത്യവും അടക്കമുള്ള സാംസ്കാരിക പ്രതിഭാസങ്ങളെ ഉപയോഗപ്പെടുത്തുകയെന്ന പഴയ സ്റ്റാലിനിസ്റ്റ് ഉപകരണ വാദത്തിന്  എതിരായിരുന്നു ജനകീയസാംസ്കാരിക വേദി. യാന്ത്രികമായ പഴയ പാർട്ടി സങ്കൽപ്പത്തിന്റെ സ്ഥാനത്ത് കലയുടെയും സാഹിത്യത്തിന്റെയും സർഗ്ഗാത്മകതയുടെ രാഷ്ട്രീയ സാധ്യതകൾ തുറന്നു വിടാനാണ് ജനകീയ സാംസ്കാരിക വേദി ശ്രമിച്ചത്. ആ നിലക്ക് ജനകീയ സാംസ്കാരിക വേദി കേരള സംസ്കാര ചരിത്രത്തിൽ തന്നെ ഒരു പുതിയ തുടക്കമായിരുന്നു

സാംസ്കാരിക വേദി അവതരിപ്പിച്ച നാടകങ്ങൾ, വേദിയുടെ ഭാഗമായിത്തീർന്ന കവികളുടേയും കഥാകൃത്തുക്കളുടേയും ചിത്രകാരന്മാരുടേയും ഗായകരുടേയും സൃഷ്ടികൾ—– ഇവയെല്ലാം ചേർന്ന് കേരളത്തിന്റെ സംസ്കാര ചരിത്രത്തിൽ ഒരു ഭാവുകത്വ വിച്ഛേദ ( Break )ത്തിന് തുടക്കം കുറിച്ചു എന്ന് തന്നെ പറയാം. ജനകീയ സാംസ്കാരിക വേദി അവതരിപ്പിച്ച പടയണി, സ്പാർട്ടാക്കസ്, ‘അമ്മ തുടങ്ങിയ സ്റ്റേജ് നാടകങ്ങളും ‘നാടുഗദ്ദിക’ പോലുള്ള ഒട്ടേറെ തെരുവ് നാടകങ്ങളും കടമ്മനിട്ട രാമകൃഷ്ണൻ ,സച്ചിദാനന്ദൻ , കെ ജി ശങ്കരപ്പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെ കവിതകൾ , ‘റാഡിക്കൽ പെയിന്റെഴ്സ് ’ എന്നറിയപ്പെട്ട ചിത്രകാരന്മാരുടെ രചനകൾ എന്നിവയെല്ലാം ചേർന്ന് സൃഷ്ടിച്ച ഈ ഭാവുകത്വ വിപ്ലവത്തെ മലയാളി സമൂഹം ആവേശപൂർവ്വമാണ് സ്വീകരിച്ചത്. ആയിരങ്ങൾ പങ്കെടുക്കുന്നവയായിരുന്നു കേരളം മുഴുവൻ നടന്ന സാംസ്കാരിക വേദിയുടെ നാടകാവതരണങ്ങൾ . അതുപോലെ കവിയരങ്ങുകളും ചിത്ര പ്രദർശനങ്ങളുമെല്ലാം ജനകീയമായ ആഘോഷങ്ങളായിരുന്നു. എന്നാൽ കലയുടെ രംഗത്തുമാത്രം ഒതുങ്ങി നിൽക്കുന്നവയായിരുന്നില്ല സാംസ്കാരിക വേദി സൃഷ്ടിച്ച ഈ നവ ഭാവുകത്വത്തിന്റെ കുതിപ്പുകൾ. സാംസ്കാരിക വേദി നയിച്ച സമരങ്ങൾ തന്നെ ജനങ്ങളുടെ ഉത്സവങ്ങൾ പോലെയാണ് രൂപപ്പെട്ടത്. രാഷ്ട്രീയം സർഗ്ഗാത്മകമാവുന്ന ഒരു ഭാവിയുടെ സൂചനകൾ കൂടിയായിരുന്നു ആ സമരങ്ങൾ. ജനകീയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ സേതു .ഇ. മാധവൻ തന്റെ മനോഹരമായ അനുഭവക്കുറിപ്പിൽ എഴുതുന്നതു നോക്കുക .

”സാംസ്കാരിക വേദിയുടെ ഈ ഘട്ടം വൈകാരികവും സൗന്ദര്യ ശാസ്ത്രപരവുമായ ഒരു മുന്നേറ്റത്തിന്റെതാണെന്നു കാണാം. ഇത് കൂടുതൽ മുന്നോട്ടുപോകാനുള്ള ഊർജ്ജവും ആൾബലവും ആത്മവിശ്വാസവും വർദ്ധിപ്പിച്ചു . അതുവരെ ഒരു മുദ്രാവാക്യമായി മുഴങ്ങുക മാത്രം ചെയ്ത അനീതിക്കെതിരേ കലാപം ചെയ്യാനുള്ള അവകാശം പ്രായോഗികമായി തന്നെ നടപ്പിലാക്കാൻ തുടങ്ങുകയായി. കണ്ണൂരിലെ  ചൂതാട്ട വിരുദ്ധ സമരങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്റ്റർമാരുടെ അഴിമതിക്കെതിരേ നടന്ന ജനകീയ വിചാരണയും വൻ ജനപിന്തുണയാണ് വേദിക്കു നേടിത്തന്നത്. കോഴിക്കോട്ടെ ജനകീയ വിചാരണയെ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആയിരുന്ന ചന്ദ്രചൂഡ് ശ്‌ളാഘിച്ചു. ദേശീയ തലത്തിലേതുൾപ്പെടെ എട്ടോളം പ്രധാന പത്രങ്ങൾ എഡിറ്റോറിയലുകൾ എഴുതി . ‘സ്റേറ്സ് മാന്റെ ’ രാജീവ് തിവാരി കോഴിക്കോട്ടേക്ക് കുതിച്ചെത്തി. അടുത്താഴ്ച അവർ ഒരു ഫുൾ പേജ് സ്റ്റോറി തന്നെ പ്രസിദ്ധീകരിച്ചു. പ്രൊഫ: കാട്ടുമാടം നാരായണൻ കലാകൗമുദിയിൽ ഏഴോ എട്ടോ പേജ് വരുന്ന ഒരൊന്നാംതരം  ലേഖനമെഴുതി വിചാരണയെ ആഘോഷിച്ചു. ജനങ്ങളുടെ ഭാഗത്തു നിന്നാണെങ്കിൽ അക്കാലത്ത് മറ്റൊരു സമരത്തിനും കൊടുക്കാത്ത വലിയൊരു വരവേൽപ്പാണ് ഇതിന് നൽകിയത്.”

കെ വേണുവിന്റെ ഉന്മൂലന സിദ്ധാന്തം

സാംസ്കാരിക ജീവിതത്തിലും സാമൂഹിക രംഗത്തും സാംസ്‌കാരിക വേദി കൈവരിച്ച ഈ വലിയ മുന്നേറ്റങ്ങൾ തന്നെയാണ് അതിന്റെ തകർച്ചക്ക് വഴിയൊരുക്കിയതും. സാംസ്കാരിക വേദിയുടെ അതിവേഗം വർദ്ധിച്ചു കൊണ്ടിരുന്ന ജനപിന്തുണയും ( പ്രത്യേകിച്ചും യുവാക്കളുടെ) ജനകീയ സ്വഭാവവും, കെ. വേണു നേതൃത്വം കൊടുത്ത ഗൂഢവാദപരമായ ഉന്മൂലന സിദ്ധാന്തം മുറുകെ പിടിച്ച പാർട്ടിക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് സാംസ്കാരിക വേദിയുടെ ജനപങ്കാളിത്തമുള്ള പ്രവർത്തനങ്ങളെ പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ലിബറൽ പാളിച്ചകളാണെന്ന് പാർട്ടി വിലയിരുത്തിയത്. ഈ ആശയ സംഘർഷത്തിന്റെ ഫലമായാണ് വേദിയുടെ സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും  രാജി വച്ച് പുറത്തുവരികയും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സാംസ്കാരികവേദി ഇല്ലാതാവുകയും ചെയ്തത്. എന്നാൽ നേരത്തെ തന്നെ പാർട്ടി പോഷക സംഘടന എന്ന പരിമിതിയെ ലംഘിച്ചു മുന്നോട്ടു വരാൻ കഴിഞ്ഞതു  കൊണ്ടാണ് ജനകീയ സാംസ്കാരിക വേദിക്ക് മലയാളിയുടെ ഭാവുകത്വ ചരിത്രത്തിൽ ഒരു വഴിത്തിരിവാകാൻ കഴിഞ്ഞത്.

ഇങ്ങനെ പോഷക സംഘടനാ സങ്കൽപ്പത്തിന് പുറത്തു നിലകൊണ്ട വേദിയുടെ പ്രവർത്തനങ്ങളെ കൂടുതൽ ജനാധിപത്യപരവും വിശാലവുമായൊരു തലത്തിലേക്ക് എങ്ങനെ വികസിപ്പിക്കാൻ കഴിയും എന്ന ചോദ്യം വേദി വിട്ടു പുറത്തുവന്ന ഞങ്ങളിലൊക്കെ അപ്പോഴേക്ക് ശക്തിയായി ഉയരാൻ തുടങ്ങിയിരുന്നു. ഇതിനുവേണ്ടിയുള്ള അന്വേഷണങ്ങളുടെ  പശ്ചാത്തലത്തിലാണ് സാംസ്കാരികവേദി അതുവരെ പ്രവേശിക്കാത്ത സിനിമയുടെ മേഖലയിലേക്ക് കടക്കാൻ കവിയൂർ ബാലന്റെയും  സേതുവിന്റെയും ഫിലിം സൊസൈറ്റികളുമായി  ബന്ധപ്പെട്ട ഒരു  സംഘം സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിക്കുന്നത്.  അങ്ങനെയാണ് ജോൺ എബ്രഹാമിനെ കൊണ്ട് കയ്യൂർ സിനിമ ചെയ്യിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിയത്. കയ്യൂർ നിവാസികളടക്കമുള്ള ജനങ്ങളുടെ വമ്പിച്ച പിന്തുണയോടെ ആരംഭിച്ച ഈ സംരംഭം പരാജയപ്പെട്ടതിന്റെ ചരിത്രമാണ് അതിൽ വിവിധരീതികളിൽ പങ്കെടുത്തവർ ഈ പുസ്തകത്തിൽ വിവരിക്കുന്നത്.

സിപിഎം  വൈമുഖ്യവും പിന്തിരിയലും 

സാംസ്കാരികവേദിയെ തകർച്ചയിലേക്ക് നയിച്ചത് പാർട്ടിയുടെയാന്ത്രിക സമീപനമായിരുന്നെങ്കിൽ കയ്യൂർ സിനിമസംരംഭത്തെ പരാജയപ്പെടുത്തിയത് യാഥാസ്ഥിതിക ശക്തികളുടേയും ഭരണകൂടത്തിന്റെയും നാനാമുഖമായ ഇടപെടലുകളാണ്.. പൊലീസിന്റെ ഭീഷണികാരണം പ്രൊഡ്യൂസർ പിന്മാറിയതിൽ തുടങ്ങി തങ്ങൾക്ക് അനഭിമതരായ ഒരുകൂട്ടർ കയ്യൂർ സമരചരിത്രം സിനിമയാക്കുന്നതിനോടുള്ള സിപിഎംന്റെ വൈമുഖ്യം വരെ നീളുന്നു അത്. ഇങ്ങനെ  വിവിധ രൂപങ്ങളിലാണ് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു പുതിയ സംഭവമാകുമായിരുന്ന ജോൺ എബ്രഹാമിന്റെ കയ്യൂർ സിനിമക്കെതിരേ യാഥാസ്ഥിതി ( Status quo ) ക്കു വേണ്ടി നിലകൊള്ളുന്ന ശക്തികൾ പ്രവർത്തിച്ചത്. ഇതിൽ അന്തർഭവിച്ച സംഘർഷങ്ങളിലേക്ക് നാനാ കോണുകളിൽ നിന്നുള്ള വെളിച്ചം വീശലാണ് ഈ പുസ്തകം നിർവ്വഹിക്കുന്നത്.

എന്നാൽ  തകർന്നു പോയൊരു പ്രസ്ഥാനത്തിന്റെയും അതിന്റെ പരാജയപ്പെട്ട അവസാന സംരംഭത്തിന്റെയും ചരിത്രത്തിലേക്കുള്ള ഈ തിരിഞ്ഞു നോട്ടത്തെ പോയ കാലത്തെ ഓർമ്മകൾ രേഖപ്പെടുത്താനുള്ള ഒരു ശ്രമം മാത്രമായി കണ്ടുകൂടാ. കാരണം ഇതൊരു മൃത ചരിത്രമല്ല. നമ്മുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ജീവിതത്തിന്റെ വർത്തമാനത്തിലേക്കും ഭാവിയിലേക്കും കടന്നു പ്രവർത്തിക്കാൻ കഴിയുന്ന ജീവനുള്ള ഒരു ചരിത്ര സന്ദർഭത്തിന്റെ മുഴങ്ങുന്ന തുടിപ്പുകൾ നമുക്ക് ഈ പുസ്തകത്തിൽ കേൾക്കാൻ കഴിയും. പഴയ ഇടതുപക്ഷ പ്രസ്ഥാനങ്ങളെല്ലാം യാഥാസ്ഥിതിക ശക്തികളായി മാറുകയും മേലാളന്മാരുടെ അടിച്ചമർത്തലിനെതിരെ ലോകമെമ്പാടും വിവിധ കീഴാള ജനസഞ്ചയങ്ങൾ അവരുടെ മോചനത്തിനായുള്ള സമരങ്ങൾ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നൊരു കാലത്ത് പഴയ പാർട്ടി ചട്ടക്കൂടിനും ഭരണകൂട ശക്തികൾക്കുമെതിരെ ജനങ്ങളുടെ അധികാരപക്ഷത്ത് നിലകൊണ്ട ഒരു പ്രസ്ഥാനത്തിന്റെ പരാജയ ഗാഥ തുറന്നുവിടുന്ന  വിധ്വംസകമായ ഊർജ്ജം ചെറുതല്ല. ജനകീയ സാംസ്കാരിക വേദിയുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കാൻ ശ്രമിക്കുന്ന ഈ പുസ്തകത്തിന്റെ സമകാലിക പ്രസക്തിയും അതുതന്നെയാണ്. (അവലംബം :wtp live )

എഴുത്ത് : ബി. രാജീവൻ

satchidanandan, K Venu , Civic Chandran, N santhoshkumar

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles