വരേണ്യലോകം തീരെ വിലമതിക്കാത്ത മനുഷ്യരെക്കുറിച്ച് എഴുതി മലയാളികളെ അമ്പരപ്പിച്ച എഴുത്തുകാരനാണ് എം പി നാരായണ പിള്ള. കഥകളില്‍ മാത്രമല്ല, സമൃദ്ധമായി എഴുതിയിരുന്ന ആനുകാലിക പംക്തികളിലും അദ്ദേഹം മറ്റാരും കാണാത്ത കാഴ്ചകളുടെ അത്ഭുതങ്ങള്‍ നിറച്ചു വച്ചിരുന്നു. “കള്ളത്തരമില്ലാത്ത നായ്ക്കളെ” കഥാപാത്രങ്ങളാക്കി ഒരു നോവല്‍ രചിക്കാനും അത് മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമാക്കാനും നാരായണ പിള്ളയ്ക്കു കഴിഞ്ഞത് മറ്റുള്ളവരില്‍ നിന്നു വേറിട്ട കാഴ്ചയുണ്ടായിരുന്നതിനാലാണ്.
“എം പി നാരായണ പിള്ള വളരെ കുറച്ച് കഥകളേ എഴുതിയിട്ടുള്ളൂ. എന്നാല്‍ ഈ കുറച്ചു കഥകള്‍ നമ്മുടെ മനസ്സില്‍, നമ്മുടെ വാക്കുകളുടെ, ഭാഷയുടെ സമ്പത്തായി എക്കാലവും നിലനില്ക്കുന്നു.”
-എം ടി വാസുദേവൻ നായർ
പരിണാമം എന്ന ആ പ്രഖ്യാത കൃതിയിൽ അദ്ദേഹം നായ്ക്കളിലൂടെ മനുഷ്യരുടെ കാപട്യങ്ങള്‍ തുറന്നു കാട്ടി. കള്ളന്, ഊണി, ജോര്‍ജ്ജ് ആറാമൻറെകോടതി, മുരുകന് എന്ന പാമ്പാട്ടി തുടങ്ങി വിഗ്രഹഭഞ്ജന സ്വഭാവമുള്ള കഥകളെഴുതി നാരായണ പിള്ള മലയാളസാഹിത്യത്തില്‍ തൻറേതായ ഇരിപ്പിടം നേടി. സാഹിത്യബാഹ്യമായ വിഷയങ്ങളിലും താത്പര്യമുണ്ടായിരുന്ന അദ്ദേഹത്തിൻറെ രചനകള്‍ പരമ്പരാഗതശൈലികളെ സദാ വെല്ലുവിളിച്ചു പോന്നു.
എം പി നാരായണ പിള്ളയിലെ കഥാകാരനെ കണ്ടെടുത്തതില്‍ എം ടി വാസുദേവന്‍ നായര്‍ എന്ന പത്രാധിപര്‍ക്ക് വലിയ പങ്കുണ്ട്. നാരായണ പിള്ളയെക്കുറിച്ചുളള എം ടി യുടെ വിലയിരുത്തല്‍ ഇങ്ങനെയാണ്.
“എഴുത്തുകാര്‍ക്ക് ഉണ്ടായിരിക്കേണ്ടതായി പറയുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, എഴുത്തിനോടുള്ള അദമ്യമായ ഒബ്സഷന്‍; എഴുതിയേ തീരൂ എന്ന ഭ്രാന്ത്; ഉത്കടമായ ആവേശം. രണ്ടാമതു വേണ്ടത് സൃഷ്ടിയിലുള്ള മാജിക്. മാസ്മര വിദ്യ. ഈ ഒബ്സഷനും മാജിക്കും കൂടിച്ചേരുമ്പോള്‍ മാത്രമാണ് മനോഹരമായ കലാസൃഷ്ടിയുണ്ടാകുന്നത്. പലപ്പോഴും മാജിക്കുണ്ടാകും. ഒബ്സഷനുണ്ടായെന്നു വരില്ല. ചിലപ്പോള്‍ ഒബ്സഷനേയുണ്ടാവൂ; മാജിക് കൈമോശം വന്നു പോകും. ഇതു രണ്ടും വേണ്ടത്ര തുല്യമായ അനുപാതത്തില്‍ കൂടിച്ചേരുമ്പോഴാണ് മികച്ച കലാസൃഷ്ടിയുണ്ടാകുന്നത്. അതുകൊണ്ടാണ് എം പി നാരായണ പിള്ള വളരെ കുറച്ച് കഥകള്‍ എഴുതിയത്. എന്നാല്‍ ഈ കുറച്ചു കഥകള്‍ നമ്മുടെ മനസ്സില്‍, നമ്മുടെ വാക്കുകളുടെ, ഭാഷയുടെ സമ്പത്തായി എക്കാലവും നിലനില്ക്കുന്നു.” (മലയാളത്തിൻറെ സുവർണ്ണ കഥകൾ: എം പി നാരായണ പിള്ള എന്ന പുസ്തകത്തിൻറെ അവതാരിക)
“കരിയിലകള്‍ ചവിട്ടി ഞെരിച്ചുകൊണ്ട് ഇരുട്ടില്‍ മൂടിക്കിടക്കുന്ന ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ നഖത്തിനടിയില്‍ മൊട്ടുസൂചി കയറ്റിയപ്പോഴും തുട വരഞ്ഞു കുരുമുളകുപൊടി തേച്ചപ്പോഴും തോന്നാത്ത ഒരു വേദന മനസ്സില്‍ നിറഞ്ഞു.”
കള്ളന് എന്ന കഥ ഗതികെട്ട ഒരു മോഷ്ടാവിനെക്കുറിച്ചാണ്. വിശപ്പാണ് തത്കാലം അയാളുടെ പ്രശ്നം. വിശന്നു വലഞ്ഞ് ഒരു വീട്ടില്‍ രാത്രി മോഷ്ടിക്കാന്‍ കയറുമ്പോള്‍ അടുക്കളയില്‍ രണ്ടു വറ്റ് ചോറുണ്ടാകണേ എന്നു മാത്രമാണ് അയാളുടെ പ്രാര്‍ത്ഥന. ഭാഗ്യത്തിന് ആ അടുക്കളയില്‍ ചോറും കറിയുമുണ്ടായിരുന്നു. അതു കഴിച്ചു തീര്‍ന്നപ്പോഴേയ്ക്ക് നിര്‍ഭാഗ്യവശാല്‍ ഏറെ നാളത്തെ ക്ഷീണം അയാളെ ഉറക്കത്തിൻറെ രൂപത്തില്‍ ചതിച്ചു. വീട്ടുകാരൻറെ തൊഴിയേറ്റ് ഉറക്കം ഞെട്ടിയ അയാള്‍ക്ക് താന്‍ കള്ളനാണെന്നു സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. പക്ഷേ, അയാളുടെ ഗതികേട് ആ വീട്ടുകാര്‍ക്കു മനസ്സിലായി. ഒരു ദേഹോപദ്രവുമേല്പിക്കാതെ അവര്‍ അയാളെ പോകാനനുവദിച്ചു.
നാരായണ പിള്ള കഥ ഇങ്ങനെ അവസാനിപ്പിക്കുന്നു.
“കരിയിലകള്‍ ചവിട്ടി ഞെരിച്ചുകൊണ്ട് ഇരുട്ടില്‍ മൂടിക്കിടക്കുന്ന ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ നഖത്തിനടിയില്‍ മൊട്ടുസൂചി കയറ്റിയപ്പോഴും തുട വരഞ്ഞു കുരുമുളകുപൊടി തേച്ചപ്പോഴും തോന്നാത്ത ഒരു വേദന മനസ്സില്‍ നിറഞ്ഞു.”
നർമ്മത്തിൽ ചാലിച്ച അനുഭവവും വെളിപാടും നിറഞ്ഞ ഓർമ്മകൾ, ആത്മാംശം ഉള്ള ലേഖനങ്ങൾ, എഴുത്തുകാരൻ എന്ന നിലയിലുള്ള തൻറെ കാഴ്ച്ചപ്പാടുകൾ, ആത്മസുഹൃത്തുക്കളുടെ കുറിപ്പുകൾ – ഇവയൊക്കെ ചേർത്തു വച്ച് അകാലത്തിൽ തിരോഭവിച്ച ഒരെഴുത്തുകാരൻറെ സ്വത്വം ആവിഷ്കരിക്കുകയാണ് അവസാനത്തെ പത്തുരൂപാ നോട്ട് എന്ന പുസ്തകം. ജീവിതം ഒരുതരം അലച്ചിലാണെന്നും നാം എവിടെയും എത്തിച്ചേരുന്നില്ല എന്നുമുള്ള ദർശനമാണ ഈ കൃതി ഉയർത്തുന്നത്.
ആദ്യരാത്രി മുതല്‍ത്തന്നെ ഭാര്യയുടെ ആഭരണങ്ങള്‍ അണിഞ്ഞു കണ്ണാടിയില്‍ ചന്തം നോക്കുന്ന, പിന്നെപ്പിന്നെ സ്ത്രീവേഷം കെട്ടി ആനന്ദിക്കുന്ന, പെണ് സ്വത്വം എടുത്തണിയുമ്പോള്‍ മാത്രം രതിചോദനകളുണരുന്ന പൊലീസുദ്യോഗസ്ഥനെ നാരായണ പിള്ള യാത്രയുടെ ആരംഭം എന്ന കഥയില്‍ വിശ്വസനീയമാം വിധം അവതരിപ്പിക്കുന്നുണ്ട്.
“എനിക്കൊന്നേയുള്ളൂ സമാധാനം. മുജ്ജന്മസുകൃതമാണിതൊക്കെ. അല്ലെങ്കില്‍ ഇതുപോലൊരു മനുഷ്യന്റെ കൂടെ എന്നെ ഇറക്കിവിടേണ്ടിയിരുന്നില്ല..” എന്ന് വളരെ സ്വാഭാവികമായി തുടങ്ങുന്ന ആ കഥ അവിശ്വസനീയമായ സ്വഭാവ വൈചിത്ര്യങ്ങളൊളിപ്പിച്ചു കൊണ്ട് നമുക്കിടയില്‍ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ഒരു പ്രസ്താവനയായി അവസാനിക്കുന്നു.
“അപ്പോള്‍ നിതംബം വെട്ടിച്ചുകൊണ്ട് ആ സ്ത്രീരൂപം വാതില്ക്കലേയ്ക്കു നടന്നു. സാരിയെടുത്ത് അരയില്‍ തിരുകി വാതിലിൻറെ സാക്ഷ തുറന്നു. പതുക്കെ ഇറയത്തേയ്ക്ക്. മുറ്റത്തേയ്ക്ക്. ഗേറ്റു കടന്ന് നിരത്തിലേയ്ക്ക്. വെളിച്ചത്തിലേയ്ക്ക്.
എനിക്കു കരയാനുള്ള ശക്തിയില്ലായിരുന്നു. നിരത്തില്‍ നിന്ന് ഒരു ചിരി കേട്ടു. അമ്മായിയമ്മയുടേയോ ഭര്‍ത്താവിന്റേയോ?”
വന്ധ്യതാ ചികിത്സയ്ക്കെത്തുന്ന സ്ത്രീകളില്‍ സ്വന്തം ബീജം കുത്തിവച്ച് പരമാവധി സന്താനങ്ങളെ ഉത്പാദിപ്പിച്ച് അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രപിതാവാകാന്‍ ആഗ്രഹിക്കുന്ന ഒരു ഡോക്ടറെ കഥാപാത്രമാക്കാന് എം പി നാരായണ പിള്ളയ്ക്കേ കഴിയൂ. (യാത്രയുടെ ആരംഭം എന്ന കഥ)
1998 മെയ് 19 ന്, അന്പത്തിയൊമ്പതാം വയസ്സില്‍, എം പി നാരായണ പിള്ള നിര്യാതനായി – സുഖകരമായ ആലസ്യത്തിലേയ്ക്കു വഴുതിപ്പോയ സാഹിത്യാസ്വാദകരെ തൊഴിച്ചുണര്ത്തി നേർക്കാഴ്ചകൾ കാണിച്ചുകൊടുത്തതിൻറെ സംതൃപ്തിയോടെ.
ലിങ്കിൽ ക്ലിക് ചെയ്യുക
മലയാളത്തിൻറെ സുവർണ്ണ കഥകൾ (എം പി നാരായണ പിള്ള)
https://greenbooksindia.com/stories/malayalathinte%20suvarnna%20kadakal-m-p-narayanapilla-narayana-pillai
അവസാനത്തെ പത്തു രൂപാ നോട്ട്
https://greenbooksindia.com/m-p-narayana-pillai/avasanathe-pathu-roopa-notenarayana-pillai