Saturday, July 27, 2024

എൻറെ യാത്രകളും ആംസ്റ്റർഡാമിലെ സൈക്കിളുകളും

ആംസ്റ്റർഡാമിലെ സൈക്കിളുകൾ എന്ന സവിശേഷ സ്വഭാവമുള്ള യാത്രാവിവരണ പുസ്തകത്തിൻറെ പശ്ചാത്തലം വിവരിക്കുകയാണ് ഗ്രന്ഥകാരൻ, പ്രശസ്കമാദ്ധ്യമ പ്രവർത്തകനായ
രാജു റാഫേൽ 
യാത്ര, പ്രത്യേകിച്ച് അന്യദേശങ്ങളിലേക്കുള്ള യാത്ര ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പുതിയ സ്ഥങ്ങൾ കാണാനും വിവിധ സംസ്കൃതികളുമായി ഇടപഴകാനും വ്യത്യസ്തങ്ങളായ ഭാഷകൾ കേൾക്കാനും പരിചയിക്കാനും അന്യദേശ യാത്രകൾ നമുക്ക് അവസരം നൽകുന്നു. എന്നാൽ പരിമിതമായ വിഭവങ്ങളും വരുമാനവും കൊണ്ട് കഷ്ടിച്ച് കഴിഞ്ഞുകൂടുന്ന സാധാരണക്കാർക്ക് ക്യത്യമായ ഇടവേളകളിൽ യാത്രകൾ പോകാനും ഇത്തരം അനുഭവങ്ങൾ സ്വായത്തമാക്കാനുമുള്ള അവസരങ്ങൽ തീരെ കുറവായിരിക്കും. പണ്ടൊക്കെ  സാധാരണക്കാർ ഈ പരിമിതിയെ മറികടന്നിരുന്നത് യാത്രാവിവരണങ്ങൾ വായിച്ചുകൊണ്ടാണ്. എസ്.കെ.പൊറ്റേക്കാടിൻറെ കാലം മുതൽ മലയാളികളുടെ വായനലോകത്തെ താരകങ്ങളായിരുന്നു യാത്രാപുസ്തകങ്ങൾ. ഇപ്പോൾ സഞ്ചാരം പോലുള്ള ടെലിവിഷൻ പരിപാടികൾ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നു. എന്തായാലും  എസ്.കെ.പൊറ്റാക്കാട് മുതൽ സന്തോഷ് ജോർജ് കുളങ്ങര വരെയുള്ളവർ നമുക്ക് പ്രിയപ്പെട്ടവരാകുന്നത് നമുക്ക് എത്തിപ്പെടാൻ കഴിയാത്ത ദേശങ്ങളിലെ ജീവിതവും വിശേഷങ്ങളും നമ്മിലേക്ക് എത്തിക്കുന്നവർ എന്ന നിലയിലാണ്.Aamsterdaamile Saikkilukal
എസ്.കെ.പൊറ്റേക്കാടിൻറെയും ചിന്ത രവീന്ദ്രൻറെയുമൊക്കെ യാത്രാപുസ്തകങ്ങൾ വായിച്ച് യൂറോപ്പിലെ തണുപ്പും മെഡിറ്ററേനിയനിലെ വേനലുമൊക്കെ ഭാവനയിൽ ആസ്വദിച്ച് കഴിഞ്ഞിരുന്ന ഒരു കൌമാരവും യൌവ്വനവും എനിക്കുമുണ്ടായിരുന്നു.  ഈ പുസ്തകങ്ങളൊക്കെ വായിക്കുക, അവരുടെ അനുഭവങ്ങളൊക്കെ എൻറേതു കൂടിയാണ് എന്ന് ഭാവന ചെയ്യുക എന്നതല്ലാതെ ഒരിക്കലെങ്കിലും അവിടെയൊക്കെ  പോകണമെന്നോ കാണണമെന്നോ എനിക്ക് തോന്നിയിട്ടില്ല. തോന്നിയിട്ടും പ്രത്യേകിച്ച് ഒരു വിശേഷവും ഇല്ല എന്ന് നന്നായി എനിക്ക് അറിയാവുന്നതുകൊണ്ട്  അത്തരം ആഗ്രഹങ്ങളുടെ വിത്തുകൾ എൻറെ മനസ്സിൽ മുളച്ചിട്ടേയില്ല (പത്തു വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിനും അഞ്ചു വർഷത്തെ കോളേജ് ജീവിതത്തിനും ഇടയിൽ ഒരിക്കൽ പോലും ഒരു ടൂറിനോ എസ്കർഷനോ പോകാനുള്ള അവസരം  എൻറെ വിദ്യാഭ്യാസ ജീവിതത്തിൽ ഉണ്ടായില്ല- എൻറെ മാത്രമല്ല, എൻറെ ഒരുപാട് സഹപാഠികളുടെ ജീവിതത്തിലും – അന്നത്തെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ അങ്ങനെയായിരുന്നു).
Aamsterdaamile Saikkilukal
അങ്ങനെ ഡിഗ്രി വിദ്യാഭ്യാസവും പൂർത്തിയാക്കി, ഇനിയെന്ത് എന്ന ചിന്തയിൽ അത്യാവശ്യം ജോലിക്ക് അപേക്ഷ തയ്യാറാക്കി പോസ്റ്റ് ചെയ്യുക എന്ന വിദ്യാസമ്പന്നനായ തൊഴിൽ രഹിതൻറെ അടിസ്ഥാന ധർമ്മം നിർവഹിച്ചുകൊണ്ട്  അടുത്തുള്ള ഗ്രാമീണ വായനശാലയിലെ പരാദജീവികളിലൊന്നായി കഴിഞ്ഞുകൂടുന്ന സമയം. വായനശാലയിൽ വരുന്ന വാരികകളിലും പത്രങ്ങളിലും അച്ചടിച്ചത് എല്ലാം വായിച്ചു തീർക്കുക എന്നതാണ് സ്ഥിരം കർമ്മപരിപാടി (ആ കൊച്ചു വായനശാലയിൽ ഉള്ള പുസ്തകങ്ങളൊക്കെ ഞാൻ പണ്ടേ വായിച്ചു തീർത്തിരുന്നു, എരുമ വളർത്തൽ ശാസ്ത്രം എന്ന പേരിൽ ഭാഷാ ഇൻസ്റ്റിററ്യൂട്ട്  പ്രസിദ്ധീകരിച്ച പുസ്തകം ഉൾപ്പടെ).  ആ സമയത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മാതൃഭൂമിയിലെ തന്നെ പത്രപ്രവർത്തകനായ എൻ.പി.രാജേന്ദ്രൻറെ “മതിലുകളില്ലാത്ത ജർമ്മനിയിൽ” എന്ന യാത്രാവിവരണം ഖണ്ഡശ്ശയായി പ്രസീദ്ധീകരിക്കുന്നത്. ഏതോ ഒരു ജേണലിസം ഫെല്ലോഷിപ്പ് ലഭിച്ച് ജർമ്മൻ തലസ്ഥാനമായ ബർലിനിൽ പത്രപ്രവർത്തനം പഠിക്കാൻ പോയതിൻറെ അനുഭവങ്ങളായിരുന്നു ആ യാത്രാവിവരണം.  രണ്ടാം ലോകയുദ്ധത്തിനൊടുവിൽ കിഴക്കൻ ജർമ്മനിയെന്നും പടിഞ്ഞാറൻ ജർമ്മനിയെന്നും രണ്ടായി വിഭജിക്കപ്പെട്ട ജർമ്മൻ ജനത 1990 ൽ ബർലിൻ മതിലൊക്കെ പൊളിച്ചു കളഞ്ഞ് ഒന്നായി ചേർന്ന സമയത്തായിരുന്നു എന്നതുകൊണ്ടാവണം യാത്രാവിവരണത്തിൻറെ തലക്കെട്ട് തന്നെ “മതിലുകളില്ലാത്ത ജർമ്മനിയിൽ” എന്നായത്.
സാധാരണ ഒരു യാത്രാവിവരണം വായിച്ചാൽ, പിന്നീട് കുറേ ദിവസം അതിലെ പരിസരങ്ങളിലൂടെ ഭാവനയിൽ സഞ്ചരിക്കുകയാണ് എൻറെ പതിവ്. പക്ഷെ  ഇത്തവണ എൻറെ മനസ്സിൽ നിറഞ്ഞത് മതിലിൻറെ പൊളിക്കൽ പ്രകിയയോ നാലു പതിറ്റാണ്ടത്തെ വേർപിരിയിലിനു ശേഷം വീണ്ടും  ഒന്നായ ജർമ്മൻ കുടുംബങ്ങളുടെ സന്തോഷ പ്രകടനങ്ങളോ അല്ല. പകരം ഞാനും ജേണലിസം പഠിച്ചാലോ എന്ന ചിന്തയാണ്.  പത്രപ്രവർത്തനം പഠിച്ച് ജേണലിസ്റ്റ് ആയാൽ എനിക്കും ഇതുപോലെ വിദേശങ്ങളിൽ റിപ്പോർട്ടിങ്ങിനും പരിശീലനത്തിനും മറ്റും പോകാനും അവസരം കിട്ടും, അങ്ങനെ ആ സ്ഥലങ്ങളൊക്കെ കാണാം എന്ന തോന്നലാണ് എന്നെ പത്ര പ്രവർത്തനം പഠിക്കാൻ പ്രേരിപ്പിച്ചത്. ഉടനേ ജോലിയൊന്നും കിട്ടിയില്ലെങ്കിൽ  അടുത്ത വർഷം ലൈബ്രറി സയൻസിന് കോഴിക്കോട് സർവ്വകലാശാലയിൽ അപേക്ഷിക്കാം എന്നതായിരുന്നു എൻറെ അന്നത്തെ ഭാവി പരിപാടി. മതിലുകളില്ലാത്ത ജർമ്മനി വായിച്ചതോടെ ഞാൻ ലൈബ്രറി സയൻസ് മാറ്റി ജേണലിസമാക്കി പഠനപരിപാടി. ആ യാത്രവിവരണം എഴുതിയ എൻ. പി. രാജേന്ദ്രനെ എനിക്ക് ഒരു പരിചയവും ഇല്ലെങ്കിലും അദ്ദേഹം  എന്നെപ്പോലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണന്നും അദ്ദേഹത്തിന് കഴിയുമെങ്കിൽ ശ്രമിച്ചാൽ എനിക്കും കഴിയുമെന്ന തോന്നൽ എന്നിൽ ശക്തമായി വേരൂന്നി.
ആ തോന്നൽ വെറുതെയായില്ല. അടുത്ത അധ്യയനവർഷം തന്നെ ഞാൻ ജേണലിസം കോഴ്സിന് ചേർന്നു.  പഠനാനന്തരം  രണ്ടു പത്രങ്ങളിലായി മൂന്നു വർഷം  ജോലി ചെയ്ത ശേഷം, 1995 -ൽ ഏഷ്യാനെറ്റ് ന്യൂസ് വിഭാഗത്തിൽ സ്ഥാപകാംഗമായി ചേർന്നു. ഏഷ്യാനെറ്റ്  സേവന കാലഘട്ടത്തിൽ പ്രശസ്തമായ റോയിട്ടർ ഫെല്ലോഷിപ്പ് നേടി ലണ്ടനിലെ അവരുടെ മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ പത്രപ്രവർത്തനത്തിൽ ഉപരിപഠനം നടത്തി. ഗ്രേറ്റ് ബിട്ടൻ മുഴുവൻ ഏതാണ്ട് ചുറ്റിയടിക്കാനുള്ള വക റോയിട്ടർ ഫെല്ലോഷിപ്പായി കിട്ടിയത് പാഴാക്കിയില്ല. എലിസബത്ത് രാജ്ഞിയെപ്പോലെ ഞാനും ആ വേനലിലെ ഒഴിവുദിനങ്ങൾ സ്കോട്ട്ലാൻഡിൽ  ചെലവഴിച്ചു. രാജ്ഞി രാജകുടുംബം വക ബാൽമോറൽ കാസിലിലും ഞാൻ സ്റ്റെർലിങ്ങ് യൂണിവേഴ്സിറ്റിയുടെ വക ഡോർമറ്ററിയിലുമാണ് താമസിച്ചത് എന്ന വ്യത്യാസം മാത്രം. (രാജ്ഞിയുടെ വേനൽക്കാല വാസം അവിടുത്തെ പത്രങ്ങളിൽ പ്രധാന വാർത്തയായിരുന്നു. അങ്ങനെയാണ് ഞാൻ രാജ്ഞി സ്കോട്ട്ലാൻഡിൽ ഉണ്ടെന്ന വിവരം അറിഞ്ഞത്- എന്നാലും ഞാനും മൂർഖൻ ചേട്ടനും കൂടി ഒരാളെ കൊന്നു എന്നതു പോലുള്ള തള്ളൽ കുറക്കേണ്ട കാര്യമില്ലല്ലോ). അതിനു മുൻപ് ഏഷ്യാനെറ്റ് എന്നെ ദുബായിലേക്ക് കുറച്ചു ദിവസത്തേയ്ക്ക് റിപ്പോർട്ടിങ്ങിനായി അയച്ചിരുന്നതു കൊണ്ട് വിസ സംബന്ധിച്ച നൂലാമാലകളൊക്കെ ഏതാണ്ട് പരിചയമായിരുന്നു. ലണ്ടനിൽ നിന്ന് ഒരു വിസ സംഘടിപ്പിച്ച് ഞാൻ ക്ളാസ്സ് ഇല്ലാത്ത ഒരു ശനിയും ഞായറും പാരിസിലൊക്കെ പോയി കറങ്ങി വന്നു.
പിന്നീട് ഒട്ടേറെ രാജ്യങ്ങളിൽ പത്രപ്രവർത്തകനായും ജേർണലിസം വിദ്യാർത്ഥിയായും കറങ്ങി. അതിനിടെ ഡച്ച് സർക്കാരിന്റെ സ്കോളർഷിപ്പ് നേടി ഹോളണ്ടിൽ നിന്ന്  ജേണലിസം അധ്യാപക പരിശീലനവും പൂർത്തിയാക്കാൻ അവസരം ലഭിച്ചു. ഹോളണ്ട് മുഴുവാനായും സമീപ രാജ്യങ്ങളായ ബൽജിയത്തിൻറെയും ഫ്രാൻസിൻറെയും ജർമ്മനിയുടെയും ഏതാനും ഭാഗങ്ങളിലും കടമായി ലഭിച്ച ഒരു സൈക്കിളിൽ കറങ്ങാനായി എന്നതായിരുന്നു എന്നെ സംബ  ന്ധിച്ചിടത്തോളം ഹോളണ്ട് ജീവിതകാലത്തെ ഏറ്റവും വലിയ നേട്ടം. ആ സൈക്കിൾ അനുഭവങ്ങൾ എല്ലാം ചേർത്ത് ഞാൻ ആംസ്റ്റർഡാമിലെ സൈക്കിളുകൾ എന്നൊരു പുസ്തകവും എഴുതി. തൃശ്ശൂരിലെ ഗ്രീൻ ബുക്സ് ആണ് ആംസ്റ്റർഡാമിലെ സൈക്കിളുകൾ പ്രസീദ്ധീകരിച്ചത്. 2012 നവംബർ 18 ന്  മേധാ പട്കർ പ്രകാശനം ചെയ്ത ആ പുസ്തകം, പല എഡിഷനുകൾ പിന്നിട്ട് ഇപ്പോഴും വായനലോകത്ത് സജീവമായി നിൽക്കുന്നു എന്നതും എന്നിലെ യാത്രാകുതുകിക്ക് ഏറെ സന്തോഷം നൽകുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles