Saturday, July 27, 2024

സൈന്ധവതട സാമ്രാജ്യങ്ങളിലൂടെ ഒരു യാത്ര

ഹംസ അറയ്ക്കൽ
പ്രപഞ്ച സൃഷ്ടിയുമായി ബന്ധപ്പെട്ട എല്ലാ കഥകളും ആരംഭിക്കുന്നത് വെള്ളത്തിൽ
നിന്നാണ്. വെള്ളം ഇല്ലെങ്കിൽ കടലില്ല. നദിയും, പുഴയും ഇല്ല. അരുവികളും, കുളങ്ങളും, കിണറുകളും ഇല്ല. മരുഭൂമിയുടെ വിജനതയിൽ ഹാജറ ബീവി സ്വന്തം കുഞ്ഞിനെ തനിച്ചാക്കി മലയടിവാരങ്ങളിൽ ഓടിത്തളർന്നത് ഒരിറ്റു വെള്ളളത്തിനു വേണ്ടിയായിരുന്നു. സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും ആ ഓർമ്മകൾ ഇന്നും  പ്രതീകാത്മകമായി ലോകം പുതുക്കിക്കൊണ്ടിരിക്കുന്നുണ്ട്.
“മഹാപാപം ചെയ്യുന്നവർക്ക് നരകത്തിൽ കുടിക്കാൻ കൊടുക്കുക  മലിനജലമായിരിക്കും” എന്ന് ഖുർ ആൻ പറയുന്നുണ്ട്. ആലീസ് അൽബീനിയ  ഖുർ ആനിലെ ഈ വചനം ഉദ്ധരിച്ചുകൊണ്ടാണ് സൈന്ധവ തടത്തിലെ സാമ്രാജ്യങ്ങൾ എന്ന യാത്രാപുസ്തകം എഴുതിത്തുടങ്ങുന്നത്. ആയിരക്കണക്കിനു വർഷം പ്രായമായ
ഒരു മഹാനദിയുടെ ഐതിഹാസിക സമരചരിത്രമാണ് ഈ പുസ്തകം.
മനുഷ്യവാസം തുടങ്ങും മുമ്പ് പിറവിയെടുത്ത സിന്ധു നദിക്ക് പറഞ്ഞാൽ തീരാത്തത്ര കഥകളുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നു കുടിയേറിവന്ന ധീരന്മാരിൽ നിന്ന് തുടങ്ങുന്നു ആ കഥകൾ. സിന്ധു നദീതടം പിന്നീട് അലക്സാണ്ടറുടെയും, അഫ്ഗാൻ  രാജാക്കൻമാരുടെയും സൈനിക നീക്കങ്ങൾക്ക്
Saindhavathatathile Samrajyangalവേദിയായി മാറി. Saindhavathatathile Samrajyangal
സിന്ധുവിൻ്റെ തീരങ്ങളിൽ പിറന്ന മുനിമാരേയും, കവികളെയും സാഹിത്യകൃതികളെയും തകർന്നടിഞ്ഞ നാഗരികതയുടെ സാംസ്കാരിക ശേഷിപ്പുകളേയും ആലീസ് കണ്ടെടുക്കുന്നു. ഇന്ത്യൻ സർവ്വേ രേഖകളെ അടിസ്ഥാനമാക്കി സി ഐ എ പുറത്തിറക്കിയ ഭൂപടം നോക്കിയാണ് ഈ വിദേശ എഴുത്തുകാരിയുടെ സഞ്ചാരം. സിന്ധുവിനെ അടുത്തറിയാനുള്ള സാഹസികമായ യാത്രയാണത്. 2300 വർഷം മുമ്പ് ഇന്ത്യയെ കീഴടക്കാൻ വന്ന അലക്സാണ്ടറുടെ സഞ്ചാരവഴികളികളിലൂടെയാണ് അവരുടെയും യാത്ര. ബുർക്കയണിഞ്ഞ ഒരു പഷ്തൂൺ വനിതയെപ്പോലെ  വഴികാട്ടികളുടെ നിരീക്ഷണ വലയത്തിൽ തീവ്രവാദികളും കൊള്ളക്കാരും മറഞ്ഞിരിക്കുന്ന ഗ്രാമങ്ങളിലൂടെയുള്ള ഓരോ യാത്രയിലും അവരുടെ പേന നിറച്ചുവെച്ചത് കണ്ണീർക്കഥകളാണ്.
കാടും മലയും നദിയും കുന്നിൻ താഴ്വാരങ്ങളും മഞ്ഞുമൂടിയ ഹിമപർവ്വതനിരകളും മനുഷ്യ  കുടിയേറ്റത്തിൻ്റെ വീരഗാഥകൾ പറഞ്ഞു തന്നു. കറാച്ചിയിലെ അറബിക്കടലിൽ ലയിക്കുന്നതു മുതൽ സിന്ധുവിൻ്റെ ഉത്ഭവസ്ഥാനം വരെ നടത്തിയ യാത്രാനുഭവങ്ങളാണ് സൈന്ധവതടത്തിലെ സാമ്രാജ്യങ്ങൾ എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കം.
ആയിരക്കണക്കിനു വർഷം പ്രായമായ ഒരു മഹാനദിയുടെ ഐതിഹാസിക സമരചരിത്രമാണ് ഈ പുസ്തകം. സിന്ധു നദിയെ അടുത്തറിയാനുള്ള ഒരു സാഹസികയാത്ര. ബുർക്കയണിഞ്ഞ ഒരു പഷ്തൂൺ വനിതയെപ്പോലെ  വഴികാട്ടികളുടെ നിരീക്ഷണ വലയത്തിൽ തീവ്രവാദികളും കൊള്ളക്കാരും മറഞ്ഞിരിക്കുന്ന ഗ്രാമങ്ങളിലൂടെയുള്ള ഓരോ യാത്രയിലും ആലിസ് അൽബിനിയയുടെ പേന നിറച്ചുവെയ്ക്കുന്നത് കണ്ണീർക്കഥകളാണ്.

കൊളോണിയൽ പേരുകളും ചിഹ്നങ്ങളും  വലിച്ചെറിഞ്ഞ് പാകിസ്താൻ എന്ന രാജ്യം ഉദയം കൊണ്ടതു മുതൽ ടിബറ്റിൽ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ്
സിന്ധു ജനിച്ചതു വരെയുള്ള ചരിത്രം പുന:സൃഷ്ടിക്കുകയാണ് ഗ്രന്ഥകാരി.
സിന്ധു നദിയിലെ വെള്ളത്തിൽ അധികവും വരുന്നത് ടിബറ്റിലേയും, ലഡാക്കിലേയും, ബാൾട്ടിസ്ഥാനിലേയും പർവ്വതനിരകളിൽ നിന്നാണ്. അവിടെ നിന്ന് നദി ഊറ്റിയെടുക്കുന്ന ജലം മുഴുവനും അണക്കെട്ട് നിർമ്മാണത്തിനായി തടഞ്ഞുവെച്ച കാഴ്ച ഹൃദയവ്യഥയോടെയാണ് ആലീസ് എഴുതുന്നത്. എഴുത്തുകാരിയെ അങ്ങേയറ്റം വേദനിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കാഴ്ചയായിരുന്നു അത്. അവർ അന്വേഷിച്ചു വന്ന സിന്ധു നദി ഇതായിരുന്നില്ലെന്നും, അതിനെ പലരും കീറിമുറിക്കുകയും വികൃതമാക്കുകയും ചെയ്തിരിക്കുന്നുവെന്നും അവർ സങ്കടപ്പെടുന്നുണ്ട്.
നദി ചെറുതായിരിക്കുന്നു. അണക്കെട്ടുകളിൽ അത് വീർപ്പുമുട്ടുന്നു. അതിൻ്റെ സ്വഛന്ദമായ പ്രവാഹം ഇല്ലാതായിരിക്കുന്നു.
സിന്ധുവിനെ കോളനിവത്കരിച്ച ബ്രിട്ടനും, പാകിസ്താൻറെ പട്ടാള ഭരണകൂടവും, ചൈനയും, പാകിസ്താനിൽ വിത്തിറക്കുന്ന ദിവസം നോക്കി അങ്ങോട്ടുള്ള വെള്ളം തടഞ്ഞ ഇന്ത്യയും ഇതിൽ പങ്കുകാരാണെന്ന് എഴുത്തുകാരി വാദിക്കുന്നു.
അഫ്ഗാൻ മലയിടുക്കുകളിലും വനാന്തരങ്ങളിലും കാണാൻ കഴിഞ്ഞ  ആയിരക്കണക്കായ പൗരാണിക ശിലാലിഖിതങ്ങളെക്കുറിച്ചും  കലാരൂപങ്ങളെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നുണ്ട്.
ആധുനികകാലത്തെ ചിത്രങ്ങളും ശില്പങ്ങളും മുഖത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ, ലഡാക്കിൽ കാണുന്ന  പൗരാണിക ചിത്രങ്ങളും കൊത്തുപണികളും നമുക്കു പുതിയ കാഴ്ചപ്പാടുകൾ പകർന്നു തരുന്നു. കണ്ണുകൾക്കും മൂക്കിനും ചുണ്ടുകൾക്കും കാലുകൾക്കും ഒരു പ്രാധാന്യവും കല്പിക്കാത്ത ആ ചിത്രങ്ങളിൽ കൈകൾക്ക് മാത്രമാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്.
അരിസ്റ്റോട്ടിൽ കൈയെ സാർവലൗകിക അവയവം എന്നു വിശേഷിപ്പിച്ചതിൻ്റെ
പൊരുളും ഇവിടെ ചേർത്തു വായിക്കാം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അപൂർവ്വ ശിലാലിഖിതങ്ങളെല്ലാം സംരക്ഷിക്കപ്പെടേണ്ടതിൻ്റെ അനിവാര്യതയിലേക്കാണ് പുസ്തകം വിരൽ ചൂണ്ടുന്നത്.
നിർഭാഗ്യവശാൽ അവയിൽ പലതും കെട്ടിട നിർമ്മാതാക്കളുടെ യന്ത്രങ്ങളിൽ അമർന്ന് പൊടിയുന്നു. എഴുത്തുകാരിയുടെ ഭാഷയിൽ “കേക്ക് മുറിച്ചുവിൽക്കുന്നതു പോലെ” പാറകൾ മുറിച്ചു വിൽക്കുമ്പോൾ ഇന്ത്യൻ പുരാവസ്തു വകുപ്പ് മിഴി പൂട്ടുന്നു.
സിന്ധുവിൻ്റെ തീരത്തുടനീളമുള്ള എണ്ണമറ്റ  സൂഫിവര്യന്മാരുടെ ശവകുടീരങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങളുണ്ട്.
സൂഫിവര്യനായ ഷാ ഇനായത്തിൻ്റെ കഥ തന്നെ ഉദാഹരണമാണ്. റഷ്യൻ വിപ്ലവത്തിനും ഫ്രഞ്ച് വിപ്ലവത്തിനും മുമ്പായിരുന്നു അത്. കാൾ മാർക്സും എംഗൽസും ജനിക്കുന്നതിനു മുമ്പ് എന്നു തന്നെ പറയാം. ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റായിരുന്നു ഷാ ഇനായത്. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിനു രൂപം കൊടുത്ത ആദ്യത്തെ വിപ്ലവകാരിയും. “വിതയ്ക്കുന്നവൻ തിന്നും” എന്ന മുദ്രവാക്യവുമായി സിന്ധിലെ ഭൂവുടമ സമ്പ്രദായത്തിനെതിരെ പ്രക്ഷോഭം നടത്തിയ ഷാ ഇനായത്തിൻ്റെ കഥ എവിടെയും വായിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ ആശയങ്ങൾ  സിന്ധിലെ പ്രത്യേക സാഹചര്യങ്ങളാൽ പ്രചരിക്കപ്പെടാതെ പോയതായും ഗ്രന്ഥകാരി വിലയിരുത്തുന്നു.
ഷാ ഇനായത് സ്വന്തം ഭൂമി കർഷകർക്ക് സൗജന്യമായി നൽകിയാണ് മാതൃക കാട്ടിയത്.  ഇരുപത്തിയെട്ടാം വയസ്സിൽ ഭരണകൂടം അദ്ദേഹത്തിൻറെ ശിരസ്സ്  അറുത്തെടുത്ത് മുഗൾ കൊട്ടാരത്തിലേക്ക് അയച്ചതിൻ്റെ രക്തപങ്കിലമായ ഏടുകൾ പുസ്തകത്തിലുണ്ട്.
ബ്രിട്ടീഷുകാർ അടിമത്തം ഇല്ലാതാക്കിയെങ്കിലും അതിൻ്റെ കെട്ടുപിണഞ്ഞ സങ്കീർണ്ണതകളിൽ ജീവിക്കുന്ന ഷീദികളെക്കുറിച്ചും പുസ്തകം വിശദമായി പറയുന്നു.
കറുത്ത വംശജനായ ബിലാലിൻ്റെ വംശാവലയിൽപ്പെട്ടവരാണ് ഷീദികൾ.
മഖ്ബറകളിലെ ഉറൂസുകളിൽ  അവതരിപ്പിക്കുന്ന ആഫ്രിക്കൻ തനതു കലാരൂപമായ മൂഗർമാൻ ചെണ്ടവാദ്യങ്ങളാണ് ഇന്ന് ഷീദികളെ ഒന്നിപ്പിച്ചു നിർത്തുന്നത്. ഷീദികളെ പുനരുദ്ധരിക്കാൻ ശ്രമിച്ച പ്രശസ്ത കവി മുസാഫിറിൻ്റെ കാവ്യലോകത്തിലേയ്ക്കും പുസ്തകം സഞ്ചരിക്കുന്നു. നാലു വ്യത്യസ്ത മതങ്ങളെ സംഭാവന ചെയ്യുകയും വേദപുസ്തകങ്ങളിലൂടെ ലോകത്തിൻ്റെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത സിന്ധു നദി ഇന്ന് മരണാസന്നയായി ഒഴുകുകയാണ്. അണക്കെട്ടുകളിൽ തളച്ചിടപ്പെട്ടവളായി, വിഷമാലിന്യങ്ങൾ കലർന്ന്, ആചാര വിശ്വാസങ്ങളുടെ പേരിൽ വലിച്ചെറിയുന്ന മൃതശരീരങ്ങളുടെ ചീഞ്ഞളിഞ്ഞ ദുർഗന്ധം വഹിച്ച് ഇനി എത്ര കാലം ഈ നദിക്ക് ഒഴുകാനാകും?
“സുന്ദരിയായ പെൺകുതിരയെപ്പോലെ വേഗതയാർന്ന്
തിളങ്ങുന്ന തെളിനീരുമായി സമതലങ്ങൾ ചുറ്റിയ സിന്ധു.
അവളെ കാണുന്നതു തന്നെ ആനന്ദകരമാണ്…. ”
എന്നു ഋഗ്വേദം പാടിപ്പുകഴ്ത്തിയ സിന്ധു നദിയുടെ ഹൃദയഭൂമിയിലൂടെയുള്ള ആലീസ് അൽബിനിയയുടെ യാത്ര ലോക സഞ്ചാരസാഹിത്യത്തിൽ ഇടം പിടിക്കുക തന്നെ ചെയ്യും.
ലിങ്കിൽ ക്ലിക് ചെയ്യുക

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles